തിരുവനന്തപരം: കേരളം ചോദിച്ചു വാങ്ങിയ ദുരന്തമാണ് പിണറായി വിജയന്റെ ഭരണമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. ജിഷ എന്ന പെൺകുട്ടിയെ ഒരു അന്യസംസ്ഥാന തൊഴിലാളി കൊന്ന ദാരുണ സംഭവത്തിന്റെ പേരിൽ "പെൺകുട്ടികൾക്കും അമ്മൂമ്മമാർക്കും വീട്ടിൽ കിടന്നുറങ്ങാൻ കഴിയാതായിരിക്കുന്നു" എന്ന് ചാനൽ മൈക്കുകളുടെ മുന്നിൽ വന്നുനിന്ന് വിളിച്ചുപറഞ്ഞ നാണംകെട്ട രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്നും സിപിഎമ്മിന്‍റെ ഭരണകാലത്ത് മെഡിക്കൽ കോളേജ് ഐസിയുവിൽ വരെ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്ന അവസ്ഥ വന്നിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
തലസ്ഥാന നഗരത്തിൽ മരുന്ന് വാങ്ങാനായി രാത്രി പുറത്തിറങ്ങിയ വീട്ടമ്മ അക്രമിക്കപ്പെട്ടതും ഞെട്ടിക്കുന്ന സംഭവമാണ്. ആ സ്ത്രീ ആക്രമണം ഉടൻ തന്നെ പോലീസിനെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. തിരുവനന്തപുരത്ത് തന്നെ പട്ടാപ്പകൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെടുന്നതും കഴിഞ്ഞ ദിവസം കേരളം കണ്ടു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യരുതെന്നാണ് പിണറായി വിജയന്റെ സർക്കാർ പറയുന്നത്. ഈ അനീതി ചോദ്യം ചെയ്ത പ്രതിപക്ഷത്തെ വനിതാ എം എല്‍ എയുടെ കൈ തല്ലിയൊടിച്ച സ്ത്രീ വിരുദ്ധ ജന്മങ്ങളാണ് നിയമസഭയിലെ ഭരണപക്ഷം. കൂട്ട ബലാത്സംഗങ്ങൾ തുടർക്കഥയായിരിക്കുന്നു കേരളത്തിൽ. കുത്തേറ്റും വെട്ടേറ്റും, എന്തിന് വെടിയുണ്ടകളേറ്റുപോലും ഈ ഭരണത്തിൽ പെൺകുട്ടികൾ കൊല്ലപ്പെട്ടിരിക്കുന്നു. വീട്ടിൽ കിടന്നുറങ്ങാൻ മാത്രമല്ല പിണറായി, സർജറി കഴിഞ്ഞ് ആശുപത്രിക്കിടക്കയിൽ വിശ്രമിക്കാൻ പോലും കേരളത്തിലെ പെൺകുട്ടികൾക്ക് ഇടതുപക്ഷത്തിന്‍റെ ഭരണം കൊണ്ട് കഴിയാതായിരിക്കുന്നു - സുധാകരന്‍ പറഞ്ഞു.
സകല വർഗ്ഗീയക്കളികളും കളിച്ച് നാണംകെട്ട വ്യാജപ്രചാരണങ്ങളും നടത്തി അധികാരത്തിൽ കടിച്ചു തൂങ്ങുന്ന നിങ്ങൾക്ക് കേരളത്തിലെ പെൺകുട്ടികളുടെ ജീവനും സുരക്ഷയും ഒന്നും ഒരു പ്രശ്നമല്ല എന്ന് ഞങ്ങൾക്കറിയാം. രാഷ്ട്രീയ ധാർമികതയും മാന്യതയും അവശേഷിക്കുന്ന ഒരൊറ്റ നേതാവ് പോലും സിപിഎമ്മിൽ അവശേഷിക്കുന്നില്ല എന്നതാണ് രാഷ്ട്രീയ കേരളത്തെ ദു:ഖിപ്പിക്കുന്നത്. കേരളത്തിലെ പെൺകുട്ടികൾ സുരക്ഷിത ജീവിതത്തിന് വേണ്ടി കേഴുമ്പോൾ ആഢംബര ജീവിതത്തിൽ സ്വയം മറന്ന് അഭിരമിക്കുകയാണ് ആഭ്യന്തരമന്ത്രി കൂടിയായ കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് കെ പി സി സി പ്രസിഡന്‍റ് ആരോപിച്ചു.
നിയമവ്യവസ്ഥകളെയും കേരള പോലീസിനെയും യാതൊരു ഭയവും ഇല്ലാതെ സ്ത്രീ പീഢകർ അഴിഞ്ഞാടുമ്പോളും എങ്ങനെ കൊള്ള നടത്താം, എങ്ങനെ അഴിമതിപ്പണം സമ്പാദിക്കാം എന്നൊക്കെ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന പിണറായി വിജയനെ ആഭ്യന്തരമന്ത്രിക്കസേരയിൽ നിന്നെങ്കിലും ചെവിക്ക് പിടിച്ച് തൂക്കി വെളിയിൽ ഇടാൻ സിപിഎമ്മിൽ നട്ടെല്ലുള്ള ഒരു നേതാവ് ഉണ്ടായിരുന്നെങ്കിലെന്ന് രാഷ്ട്രീയ കേരളം ആഗ്രഹിച്ചു പോകുകയാണെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.