ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്ല് തമിഴ്നാട് നിയമസഭ വീണ്ടും പാസാക്കി. അഞ്ചുമാസം മുമ്പ് അംഗീകരിച്ച ബിൽ ഗവർണർ ആർ.എൻ. രവി തിരിച്ചയച്ച സാഹചര്യത്തിലാണ് മാറ്റമൊന്നും വരുത്താതെ വീണ്ടും പാസാക്കിയത്. ഓണ്‍ലൈന്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട് നിയമ നിര്‍മാണം നടത്താന്‍ നിയമസഭക്ക് അധികാരമില്ലെന്നും ബില്‍ ഒട്ടനവധി കോടതി വിധികള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ തിരിച്ചയച്ചത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വീണ്ടും ഇതേ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ബില്ലിന് പ്രതിപക്ഷത്തിന്റെയും പിന്തുണ ലഭിച്ചതോടെ ഏകകണ്ഠമായാണ് നിയമസഭ പാസാക്കിയത്.
ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്‌ടമായ 41 പേരാണ് ജീവനൊടുക്കിയത്. ഇതില്‍ 17 ലക്ഷം രൂപ നഷ്ടപ്പെട്ട സുരേഷ് കുമാര്‍ എന്നയാള്‍ തന്‍റെ ആത്മഹത്യ കുറിപ്പില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിയമം മൂലം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ബില്‍ അവതരിപ്പിക്കവെ സ്റ്റാലിന്‍ പറഞ്ഞു. ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളുടെ ഏത് തരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ല് പാസാക്കിയത്.
ഓണ്‍ലൈന്‍ ഗെയിം കളിച്ച് വന്‍ സാമ്പത്തിക നഷ്ടമുണ്ടായി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണ് ഇതിനെക്കുറിച്ച് പഠിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിച്ചത്. റിട്ട. ഹൈകോടതി ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തിലായിരുന്നു പഠനം നടത്തിയത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപ്പോലെ ബാധിക്കുന്നുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇത്തരം ഗെയിമുകള്‍ വ്യക്തികളെ മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നതിനോടൊപ്പം സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.