തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായ നടപടിയില്‍ ശക്തമായി പ്രതികരിക്കാന്‍ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടിയിലൂടെ ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ കഴിയില്ല. കോൺഗ്രസ് വിശ്വസിക്കുന്നത് ജനാധിപത്യത്തിലും നിയമ വ്യവസ്ഥയിലുമാണ്. നിയമപോരാട്ടം തുടരും. സത്യം ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം ധൃതി പിടിച്ച് റദ്ദാക്കിയ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഈ നടപടിയിൽ കേവലമായ ജനാധിപത്യ വിരുദ്ധത മാത്രമല്ല നമുക്ക് കാണാനാവുക. ഈ നടപടിയിൽ ഫാസിസ്റ്റ് കാലൊച്ച കേൾക്കാൻ കഴിയും. ഇന്ത്യൻ ജനാധിപത്യം ഇന്ന് അകപ്പെട്ട് കഴിഞ്ഞിട്ടുള്ള അഗാധമായ പ്രതിസന്ധി യുടെയും നേരിടുന്ന വെല്ലുവിളിയുടെയും സൂചന രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിക്കെതിരായ ഒറ്റതിരിഞ്ഞ ഭരണകൂട ആക്രമണം രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കെ കെ രമ എം എല്‍ എ ആരോപിച്ചു. ചോദ്യം ചോദിക്കുന്ന നാവുകൾ ഓരോന്നായി പിഴുതെറിയുകയാണ് ഫാസിസ്റ്റ് ഭരണകൂടമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അധികാരത്തിലേറിയത് മുതൽ രാജ്യത്തിൻ്റെ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കുമെതിരെ ഹിംസാത്മകമായ കടന്നുകയറ്റമാണ് സംഘപരിവാർ ശക്തികൾ തുടർന്നുകൊണ്ടിരിക്കുന്നതെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. അതേസമയം, സകല രാഷ്ട്രീയ മര്യാദകളും കാറ്റിൽ പറത്തിക്കൊണ്ട് രാഹുൽ ഗാന്ധിയ്ക്ക് അയോഗ്യത കൽപ്പിച്ച ബിജെപിയുടെ നാണംകെട്ട രാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾക്ക് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ആഹ്വാനം ചെയ്തു.