കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ നിന്ന് എത്തിയ തൃശൂർ സ്വദേശിയായ വിദ്യാർത്ഥിനിയിലാണ് രോഗം കണ്ടെത്തിയത്. രോഗം സംശയിച്ച് തൃശൂരിൽ ഐസൊലേറ്റ് ചെയ്ത നാലു പേരിൽ ഒരാളാണ് ഈ വിദ്യാര്‍ത്ഥിനി. ആദ്യ ഘട്ട പരിശോധനയിലാണ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്. വിദ്യാര്‍ഥിനിയെ ഉടൻ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഇതിനായി ഐസൊലേഷൻ വാർഡ് ക്രമീകരിക്കാനുള്ള പ്രവർത്തനങ്ങൾ തൃശൂർ മെഡിക്കൽ കോളേജിൽ ആരംഭിച്ചു. 20 പേരുടെ രക്തസാമ്പിൾ പരിശോധനക്ക് അയച്ചതിൽ ഒരാളുടെ ഫലമാണ് പോസിറ്റീവായത്. പത്തു സാംപിളുകൾ നൈഗറ്റീവ് ആണ്. ആറു പേരുടെ ഫലം ലഭിക്കാനുണ്ട്.
ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും, വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആരോഗ്യമന്ത്രി കെ. കെ. ഷൈലജ പറഞ്ഞു. പനിയും ചുമയും ഉള്ളവർ ചികിത്സയ്‌ക്കെത്തുമ്പോൾ പ്രത്യേക ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. തുടർ നടപടികൾ ആലോചിക്കാൻ തൃശൂരിൽ യോഗം ചേരും.
കേരളത്തിൽ 806 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. പത്തുപേര്‍ ആശുപത്രികളിൽ പ്രത്യേക ഐസൊലേഷൻ വാർഡില്‍ ചികിത്സയിലാണ്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് ഈ പത്തുപേർ.