കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യം ഇപ്പോൾ ഇന്ത്യ അനേകകോടി നാവുകളാൽ ചോദിക്കുകയാണെന്ന് ആസാദ് മലയാറ്റിൽ. രാജ്യത്തിന്റെ ഭദ്രതയേക്കാൾ വലുതാണ് അദാനിയുടെ നിലനിൽപ്പും വളർച്ചയുമെന്ന് പ്രധാനമന്ത്രിക്ക് തോന്നുന്നത് എന്തുകൊണ്ടാണെന്ന് ആസാദ് ചോദിക്കുന്നു. നിയമങ്ങൾ അദാനിക്കുമുന്നിൽ വഴിമാറുകയോ മാറ്റി എഴുതപ്പെടുകയോ ചെയ്യുന്നത് എന്തുകൊണ്ടാണെന്നും മോദിയും അദാനിയും തമ്മിലുളള ബന്ധമെന്താണെന്നും അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധി കൊളുത്തിയ തീനാളം അത്രപെട്ടന്ന് അണഞ്ഞുപോകില്ലെന്നും രാഹുലിന്റെ വാർത്താസമ്മേളനം ധീരമായ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ആമുഖമായി കാണണമെന്നും ആസാദ് മലയാറ്റിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ആസാദ് മലയാറ്റിലിന്റെ കുറിപ്പ്
പത്രസമ്മേളനത്തിൽ ചോദ്യം ഉന്നയിച്ചത് രാഹുൽ ഗാന്ധിയാണ്. ഇപ്പോൾ ഇന്ത്യ അനേകകോടി നാവുകളാൽ അതുതന്നെ ചോദിക്കുന്നു.
''അല്ല, മിസ്റ്റർ പ്രധാനമന്ത്രീ, അദാനിയുടെ ഷെൽ കമ്പനികളിൽ നിക്ഷേപിക്കപ്പെട്ട ആ ഇരുപതിനായിരം കോടി രൂപ എവിടെനിന്നു വന്നു? ആരുടേതാണത്?''
അദാനിമാരെ തീറ്റിപ്പോറ്റി പെരുപ്പിക്കുന്ന ഭരണാധികാരികളോട് ഇങ്ങനെ ചോദിക്കേണ്ട ചോദ്യം ചോദിക്കാൻ കഴിയണം. ജനങ്ങളുടെ സമ്പത്ത് അദാനിമാർക്ക് ഊറ്റിക്കൊടുക്കുന്ന മോദിസർക്കാറിനോട് ആ കൊള്ളയുടെ കണക്ക് ചോദിക്കണം. രാജ്യത്തിന്റെ ഭദ്രതയെക്കാൾ വലുതാണ് അദാനിയുടെ നിലനിൽപ്പും വളർച്ചയുമെന്ന് പ്രധാനമന്ത്രിക്ക് തോന്നുന്നത് എന്തുകൊണ്ടാണ്? നിയമങ്ങൾ അദാനിക്കു മുന്നിൽ വഴിമാറുകയോ മാറ്റി എഴുതപ്പെടുകയോ ചെയ്യുന്നതെന്തുകൊണ്ട്? സത്യത്തിൽ, മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്ത്?
ഇന്ത്യൻ പാർലമെന്റിൽ അദാനിയെ ചോദ്യം ചെയ്തുകൂടാ. വിമർശനം രേഖകളിൽ പതിഞ്ഞുകൂടാ. ആരാണയാൾ? പാർലമെന്റിനും ജനങ്ങൾക്കും മുകളിൽ സകലതിനും അധികാരിയായി, പ്രധാനമന്ത്രിയുടെ സംരക്ഷണയിൽ കഴിയാൻ ആരാണയാൾ?
ഒരു മഹാരാജ്യത്തിന്റെ സമസ്ത കോണുകളിലും അമർഷത്തിന്റെ തീ ആളിത്തുടങ്ങുന്നുണ്ട്. രാഹുൽഗാന്ധി ഇന്നു കൊളുത്തിയ ആ തീനാളം അത്ര പെട്ടെന്ന് അണഞ്ഞു പോവില്ല. അദാനി മോദിക്ക് ആരാണ് എന്ന ചോദ്യം ഇന്ത്യൻ സമ്പദ്ഘടനയെ വിഴുങ്ങുന്ന പുതിയ കോളനിവത്ക്കരണത്തിനെതിരായ ജനങ്ങളുടെ പടപ്പുറപ്പാടാണ്. ഭരണകുട വഞ്ചനകൾക്കെതിരായ പുതിയ രാഷ്ട്രീയ സമരാരംഭമാണ്. ഫാഷിസ്റ്റ് വിരുദ്ധ ജനകീയ മുന്നണികളുടെ ഐക്യസമരങ്ങൾക്കുള്ള കാഹളമാണ്.
രാഹുലിന്റെ പത്രസമ്മേളനം ധീരമായ രാഷ്ട്രീയമുന്നേറ്റത്തിന്റെ ആമുഖമായി കാണണം. അതിലെ ആഹ്വാനം രാജ്യത്തെ ജനങ്ങൾ ഏറ്റെടുക്കാതെ വരില്ല. അതിലെ താക്കീത് പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനി സംഘപപരിവാര കൂട്ടുകെട്ടുകളും മനസ്സിലാക്കിയാൽ നന്ന്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക