അഹമ്മദാബാദ്: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതി ബിജെപി നേതാക്കള്‍ക്കൊപ്പം സര്‍ക്കാര്‍ വേദി പങ്കിട്ടതില്‍ പ്രതികരണവുമായി ബില്‍ക്കിസിന്റെ ഭര്‍ത്താവ് യാക്കൂബ് റസൂല്‍. ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍ വല്ലാതെ ഭയം തോന്നിയെന്നാണ് യാക്കൂബ് റസൂല്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. സുപ്രീംകോടതിയില്‍നിന്ന് ബില്‍ക്കിസ് ബാനുവിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ചിത്രങ്ങള്‍ കണ്ട് ഞങ്ങള്‍ വല്ലാതെ പേടിച്ചുപോയി. ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. സുപ്രീംകോടതി ബില്‍ക്കിസിന് നീതി നല്‍കുമെന്നും ഈ വ്യക്തികളെ എത്രയുംവേഗം കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്യുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ജസ്വന്ത് സിംഗ് ഭാഭോര്‍ ഈ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. പൊതുജനങ്ങളും മാധ്യമങ്ങളും അത് കണ്ടു. അവര്‍ക്ക് ആരെയും ഭയമില്ല'- യാക്കൂബ് റസൂല്‍ പറഞ്ഞു.
ഈ മാസം 25-ന് ഗുജറാത്തിലെ ദാഹോദ് ജില്ലയില്‍ നടന്ന ജലവിതരണ പദ്ധതിയുടെ പരിപാടിയിലാണ് ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി ചിമന്‍ലാല്‍ ഭട്ട് പങ്കെടുത്തത്. ദാഹോദ് എംപി ജസ്വന്ത് സിംഗ് ഭാഭോറും സഹോദരനും ലിംഖേഡ എംഎൽഎയുമായ ശൈലേഷ് ഭാഭോറും വേദിയിലുണ്ടായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിലാണ് ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളെയും മോചിപ്പിച്ചത്. പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്താണ് കുറ്റവാളികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. ഇതിനെതിരെ വ്യാപകപ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയര്‍ന്നുവന്നത്.
2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. ബില്‍ക്കിസ് അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ മൂന്നുവയസുകാരിയായ മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ബില്‍ക്കിസിന്റെ മകള്‍ തലയ്ക്ക് അടിയേറ്റാണ് കൊല്ലപ്പെട്ടത്.