ഡല്‍ഹി: പ്രതിപക്ഷ എം പിമാരെ അയോഗ്യരാക്കാന്‍ ബിജെപി ക്രിമിനല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധിയും അദ്ദേഹത്തെ അയോഗ്യനാക്കാനുള്ള തിടുക്കവും വിമർശനങ്ങളോടുള്ള ബിജെപിയുടെ അസഹിഷ്‌ണുതയും സ്വേച്ഛാധിപത്യ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ്. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്‌തതിന് മുകളിലാണിതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
സിബിഐ, ഇഡി എന്നീ കേന്ദ്ര ഏജൻസികളെ ബിജെപി പകപോക്കലിനായി ഉപയോഗിക്കുകയാണ്. ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ എതിരാളികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും നിരവധി സംസ്ഥാനങ്ങളിൽ കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്. ബിജെപി സർക്കാർ അദാനി ഗ്രൂപ്പിനെ ലജ്ജയില്ലാതെ പ്രതിരോധിക്കുകയാണ്. അദാനി ഗ്രൂപ്പിനെതിരെ ജെപിസി അന്വേഷണം നടത്തണമെന്ന ആവശ്യത്തിന് ഉത്തരം പറയുന്നതിന് പകരം ബിജെപി പാർലമെന്റ് നടപടികൾ തടയുകയാണ് - യെച്ചൂരി പറഞ്ഞു.
അതേസമയം, ലോക്‌സഭാംഗത്വം റദ്ദാക്കിയതിനുപിന്നാലെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഏപ്രില്‍ അഞ്ചിന് കോലാറില്‍ വന്‍ പ്രതിഷേധ പരിപാടിയാണ് കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്. 2019-ല്‍ കോലാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാഹുലിനെതിരെ മാനനഷ്ടക്കേസെടുത്തതും അദ്ദേഹത്തെ അയോഗ്യനാക്കിയതും. അതേസ്ഥലത്ത് വീണ്ടും വേദിയൊരുക്കി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.