തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പരാതി നൽകി സിപിഎമ്മും യൂത്ത് കോൺഗ്രസും. സിപിഎം പ്രവർത്തകൻ അൻവർ ഷാ പാലോട് തിരുവനന്തപുരം മ്യൂസിയം പൊലീസിനാണ് പരാതി നൽകിയത്. അൻവർ ഷാ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സിപിഎം വനിതാ പ്രവർത്തകരെ 'തടിച്ചുകൊഴുത്ത് പൂതനകൾ' എന്നാണ് കെ സുരേന്ദ്രൻ അധിക്ഷേപിച്ചത്. സുരേന്ദ്രനെതിരെ യൂത്ത് കോൺഗ്രസും പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണാ എസ് നായരാണ് മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകിയത്.
സിപിഎമ്മിന്റെ വനിതാ നേതാക്കളെ പൂതനയോട് ഉപമിക്കുകയും ബോഡി ഷെയ്മിങ്ങിന് വിധേയരാക്കുകയും ചെയ്ത സുരേന്ദ്രന്റെ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. സ്ത്രീകളുടെ അഭിമാനത്തെ ചോദ്യംചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ കേസ് രജിസ്റ്റർ ചെയത് പൊലീസ് നിയമനടപടി സ്വീകരിക്കണം എന്നാണ് വീണാ എസ് നായർ പരാതിയിൽ ആവശ്യപ്പെടുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പദപ്രയോഗത്തിനെതിരെ ഡി വൈ എഫ് ഐ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞത്. സുരേന്ദ്രന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മന്ത്രി പി എ മുഹമ്മദ് റിയാസ്, എ എ റഹീം എംപി തുടങ്ങിയ നിരവധി കോൺഗ്രസ്-സിപിഎം നേതാക്കൾ രംഗത്തെത്തിയിരുന്നു.