ഡല്‍ഹി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ എ രാജ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എ രാജ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലില്‍ പറയുന്നത്. തൻ്റെ പൂർവികർ 1950 മുൻപ് കേരളത്തിലേക്ക് കുടിയേറിയവരാണ്. വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരമാണെന്നും സംവരണത്തിന് എല്ലാ അർഹതയും ഉള്ള വ്യക്തി തന്നെയാണ് താൻ എന്ന് രാജ പറഞ്ഞു. അഭിഭാഷകൻ ജി പ്രകാശാണ് രാജയ്ക്കായി ഹർജി ഫയൽ ചെയ്തത്.
പട്ടികജാതി സംവരണത്തിന് എ രാജയ്ക്ക് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടിക ജാതി സംവരണ മണ്ഡലത്തില്‍നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തിലാണ് എ രാജ മത്സരിച്ച് വിജയിച്ചതെന്ന് ആരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി ഡി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ക്രൈസ്തവ സഭാംഗമായ ആന്റണിയുടെയും എസ്തറിന്റെയും മകനാണ് രാജയെന്നും രാജയ്ക്ക് പട്ടികജാതി സംവരണ മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ യോഗ്യതില്ലെന്നും അത് തെറ്റായ സന്ദേശം നല്‍കുന്ന കാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഡി കുമാര്‍ കോടതിയെ സമീപിച്ചത്.