ഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. മേയ് 10 ന് വോട്ടെടുപ്പും 13 ന് വോട്ടെണ്ണലും നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 80 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കര്‍ണാടകയില്‍ 5, 21, 73 579 വോട്ടർമാർ വിധിയെഴുതും. പുതിയ വോട്ടർമാരെയും മറ്റ് പ്രത്യേക പരിഗണന വേണ്ട വിഭാഗങ്ങളെയും തെരഞ്ഞെടുപ്പിന്‍റെ ഭാഗമാക്കാൻ പ്രത്യേക ശ്രമം നടത്തിയെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു.
മാർച്ച് 30ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ പത്രികകൾ ഏപ്രിൽ 20 വരെ സമർപ്പിക്കാം. 21നാണ് സൂക്ഷ്മ പരിശോധന. പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രിൽ 24 ആണ്. കർണാടകയിൽ ആകെ 224 സീറ്റുകളാണ് ഉള്ളത്. ഗോത്രവിഭാഗങ്ങൾക്കായി പ്രത്യേക ബൂത്തുകൾ സജ്ജമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറും ഉള്‍ക്കൊള്ളുന്ന 124 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്ത് വന്നത്. സിദ്ധരാമയ്യ വരുണയില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുക. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ കനകപുരയില്‍ തന്നെ വീണ്ടും മത്സരിക്കും. 2008-മുതല്‍ അദ്ദേഹം ഇവിടെ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. മുതിർന്ന നേതാവ് ജി.പരമേശ്വര കൊരട്ടിഗെരെയില്‍ നിന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുക.