വടകര എംഎല്‍എ കെ കെ രമയ്‌ക്കെതിരെ വന്ന ഭീഷണിക്കത്തില്‍ സിപിഎമ്മിന്റെ പങ്ക് പുറത്തുവരേണ്ടതുണ്ടെന്ന് ആസാദ് മലയാറ്റില്‍. സിപിഎമ്മിന്റെ പേര് മോശമാക്കാന്‍ മറ്റാരെങ്കിലും ചെയ്തതാണെങ്കിലും അത് പുറത്തുകൊണ്ടുവരാന്‍ ആഭ്യന്തരവകുപ്പിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ സൈബര്‍ ആക്രമണങ്ങളുടെ പിറകെയാണ് രമയ്ക്ക് ഭീഷണിക്കത്ത് എത്തുന്നതെന്നും ഇത്തരം ഭീഷണികള്‍ക്കുശേഷമാണ് ടി പി ചന്ദ്രശേഖര്‍ വധിക്കപ്പെട്ടതെന്നും ആസാദ് പറഞ്ഞു.
'ഇനി കെ കെ രമയുടെ ചോരകൂടി വീഴാന്‍ അനുവദിച്ചുകൂടാ. ആശയസമരത്തിന് ശേഷിയറ്റവര്‍ പരാജയബോധവും അസഹിഷ്ണുതയും മൂത്ത് ആയുധമെടുക്കില്ലെന്ന് പറയാനാവില്ല. രമയ്‌ക്കെതിരെ ഭീഷണിക്കത്തയച്ച കൊലയാളിക്കൂട്ടത്തെ ഉടന്‍ പിടികൂടണം. പൊലീസ് രമ നല്‍കിയ കേസിലെന്ന പോലെ അലംഭാവം കാണിക്കാനാണ് ഭാവമെങ്കില്‍ ജനാധിപത്യ സമൂഹം ഇടപെടണം. പ്രതിഷേധിക്കണം. സംരക്ഷണത്തിന്റെ ജനകീയ ബാധ്യത ഏറ്റെടുക്കണം'- ആസാദ് മലയാറ്റില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ആസാദ് മലയാറ്റിലിന്റെ കുറിപ്പ്
ഇതാ രമയ്ക്ക് വീണ്ടും ഒരു ഭീഷണിക്കത്ത്. ആദ്യം അതു വായിക്കാം:
20 - 3 - 2023
എടീ രമേ,
നീ വീണ്ടും കളി തുടങ്ങി അല്ലേ? കൈയൊടിഞ്ഞു, കാലൊടിഞ്ഞു, എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ച് പറ്റാൻ നോക്കുകയാണ് അല്ലേ? നിനക്കുള്ള അവസാനത്തെ താക്കീതാണിത്. കേസ് പിൻവലിച്ച് മാപ്പ് പറയുക. അല്ലെങ്കിൽ കടുത്ത നടപടിക്ക് മറുപടി പറയേണ്ടിവരും.
ഒരു മാസത്തെ അവധി നിനക്ക് അവസാനമായി തരുന്നു. അടുത്ത മാസം 20ാം തീയതിക്കുള്ളിൽ ഒരു തീരുമാനം ഞങ്ങൾ നടപ്പിലാക്കും. പറഞ്ഞാൽ പറഞ്ഞ്പോലെ ചെയ്യുന്ന പാർട്ടിയാണ് ഞങ്ങളുടേതെന്ന് നിനക്ക് നല്ലപോലെ അറിയാമല്ലോ!
ഭരണം പോയാലും തരക്കേടില്ല!
ഞങ്ങളത് ചെയ്തിരിക്കും!!
പയ്യന്നൂർ സഖാക്കൾ
ലാൽസലാം.
--------------
നല്ല വൃത്തിയുള്ള കയ്യക്ഷരമാണ്. ആലോചിച്ചുറപ്പിച്ചഎഴുത്താണ്. അവസാനത്തെ താക്കീതാണ്! കേസ് പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടിക്കു വിധേയയാകുമത്രെ. ഏതാണ് കേസ്? സച്ചിൻദേവ് എം എൽ എയ്ക്കെതിരെ സൈബർ കുറ്റത്തിന് രമ നൽകിയ പരാതിയാവും. അത് ആരെയാണ് പ്രകോപിപ്പിക്കുന്നത്?
ഒരു വ്യക്തിയല്ല എഴുതിയത്. ഞങ്ങൾ എന്നാണ് പറയുന്നത്. താഴെ പയ്യന്നൂർ സഖാക്കൾ എന്നും എഴുതിയിട്ടുണ്ട്. 'പറഞ്ഞാൽ പറഞ്ഞപോലെ ചെയ്യുന്ന പാർട്ടിയാണ് ഞങ്ങളുടേതെന്ന് നിനക്ക് നല്ലപോലെ അറിയാമല്ലോ' എന്ന ഓർമ്മപ്പെടുത്തൽ ടി പി വധം സൂചിപ്പിച്ചുള്ള ഭീഷണിയല്ലാതെ മറ്റെന്ത്? പാർട്ടിയെ സംബന്ധിച്ച അവരുടെ അഭിമാനം നിഷ്ഠൂരമായ ആ കൊലയാണ്. അതുവെച്ചാണ് രമയെ വെല്ലുവിളിക്കുന്നത്.
ഈ കത്ത് ആരെഴുതിയതാണ്? ആരു തീരുമാനിച്ചതാണ്? കണ്ടെത്താൻ സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കുന്ന ആഭ്യന്തര വകുപ്പിന് ചുമതലയുണ്ട്. ഭരണകക്ഷിയായ സി പി എമ്മിന്റെ കൊലപാതക മഹത്വമാണ് കത്തിലുള്ളത്. സി പി എമ്മിന്റെ കത്താണെന്ന വിലാസം ധ്വനിപ്പിക്കുന്ന കത്താണിത്. അതുകൊണ്ട് ഈ ഭീഷണിക്കത്തിൽ സി പി എമ്മിന്റെ പങ്ക് എന്താണെന്ന് പുറത്തു വരേണ്ടതുണ്ട്. സി പി എമ്മിന്റെ പേര് മോശമാക്കാൻ മറ്റാരെങ്കിലും ചെയ്തതാണെങ്കിലും ആഭ്യന്തരവകുപ്പിന് അതു പുറത്തു കൊണ്ടുവരാനുള്ള ബാദ്ധ്യതയുണ്ട്.
ഒരു കമ്യൂണിസ്റ്റ് എം എൽ എക്കു നേരെയാണ് വധ ഭീഷണി. പണ്ടൊരു കമ്യൂണിസ്റ്റ് എം എൽ എ വധിക്കപ്പെട്ട സംസ്ഥാനമാണ്. തീർച്ചയായും വെല്ലുവിളി ആഭ്യന്തര വകുപ്പിനു കൂടിയാണ്. തടയാൻ ശേഷി കാണില്ല ആഭ്യന്തര വകുപ്പിന് എന്നോ ആഭ്യന്തര വകുപ്പ് ഞങ്ങൾക്കൊപ്പമാണ് എന്നോ ആവുമല്ലോ ഈ കത്തിന്റെ വ്യംഗ്യം. രണ്ടായാലും ഭീഷണിയിൽ ഒരു പങ്ക് സർക്കാറിനും അതു നീട്ടുന്നുണ്ട്.
കയ്യക്ഷരം വ്യക്തമാണ്. കണ്ടെത്തുക പ്രയാസമാവില്ല. പൊലീസ് അതു ചെയ്യുന്നില്ലെങ്കിൽ കത്തിന്റെ ഉത്തരവാദിത്തം സി പി എം നേതൃത്വത്തിന്റേതാകും. ഈ കത്തെഴുതിയ കുറ്റവാളികളെ കണ്ടെത്താൻപോലും ശേഷിയില്ലെങ്കിൽ ഈ സർക്കാറിലെ ആഭ്യന്തര മന്ത്രിക്ക് തുടരാൻ എന്തർഹത? പാർട്ടിയുടെ പങ്കാളിത്തം പറയുന്ന കത്തിൽ എന്തു പങ്കെന്നു പറയാൻ പാർട്ടി നേതൃത്വത്തിനും ഉത്തരവാദിത്തമുണ്ട്.
രമയ്ക്കെതിരായ തുടർച്ചയായ സൈബർ അക്രമങ്ങളുടെ പിറകെയാണ് ഈ ഭീഷണിക്കത്തെത്തുന്നത്. വ്യാജ എക്സ്റെ ഫിലീം കാണിച്ചുള്ള കള്ളക്കഥകൾ പൊളിയുകയും തേജോവധത്തിനു ശ്രമിച്ചവരിലേക്ക് ആ ആരോപണം ബൂമറാങ്ങുപോലെ തിരിച്ചു കുത്തുകയും ചെയ്ത സന്ദർഭമാണ്. ആരൊക്കെയാണ് അസഹിഷ്ണുത പൂണ്ട് അക്രമത്തിനും ഹിംസക്കും തയ്യാറെടുക്കുന്നതെന്ന് കേരള പൊലീസ് കണ്ടെത്തിയേ മതിയാകൂ. ഇത്തരം ഭീഷണികൾക്കു ശേഷമാണ് ടി പി ചന്ദ്രശേഖരൻ വധിക്കപ്പെട്ടത്. ഇനി കെ കെ രമയുടെ ചോരകൂടി വീഴാൻ അനുവദിച്ചുകൂടാ. ആശയസമരത്തിനു ശേഷിയറ്റവർ പരാജയബോധവും അസഹിഷ്ണുതയും മൂത്ത് ആയുധമെടുക്കില്ലെന്ന് പറയാനാവില്ല. അങ്ങനെ ധാരാളം കണ്ടിരിക്കുന്നു.
കെ കെ രമയ്ക്കെതിരെ ഭീഷണിക്കത്ത് അയച്ച കൊലയാളിക്കൂട്ടത്തെ ഉടൻ പിടികൂടണം. രമയുടെ സുരക്ഷ ഉറപ്പാക്കണം. പൊലീസ്, രമ നൽകിയ കേസിൽ എന്നപോലെ അലംഭാവം കാണിക്കാനാണ് ഭാവമെങ്കിൽ ജനാധിപത്യ സമൂഹം ഇടപെടണം. പ്രതിഷേധിക്കണം. സംരക്ഷണത്തിന്റെ ജനകീയ ബാദ്ധ്യത ഏറ്റെടുക്കണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക