ഇസ്ലമാബാദ്: ശ്രീലങ്കയ്ക്ക് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാന്‍ കടന്നുപോകുന്നത്. വിലക്കയറ്റം മൂലം ഭക്ഷ്യക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇതിനിടയില്‍ ഗോതമ്പ് മാവുമായി പോവുകയായിരുന്ന ട്രക്ക് ജനങ്ങള്‍ തടഞ്ഞുനിര്‍ത്തുകയും വാഹനത്തിലേക്ക് ജനങ്ങള്‍ ഇടിച്ചുകയറി ഭക്ഷ്യസാധനങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നു. തിക്കിലും തിരക്കിലുംപെട്ട് നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സർക്കാർ വിതരണ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യ മാവ് വാങ്ങുന്നതിനിടെ തിരക്കില്‍പ്പെട്ട് 11 സ്ത്രീകള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ മറികടക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് സൌജന്യമായി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചു.
രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാവുന്നതിനിടയില്‍ പാക് അധീന കശ്മീര്‍ ഭക്ഷ്യ കലാപത്തിന്‍റെ വക്കിലാണെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. ഗോതമ്പുമായി പോകുന്ന ലോറിയെ ബൈക്കിലും മറ്റുമായി ജനങ്ങള്‍ പിന്തുടരുന്നതിന്‍റെ വിഡിയോയും അടുത്തിടെ പുറത്തുവന്നിരുന്നു.