കൊച്ചി: കോമഡി പടത്തിന്‍റെ സ്റ്റോക്ക് തീര്‍ന്നുവെന്നും ഇനി എടുത്താല്‍ ആവര്‍ത്തനമായി പോകുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. ഹാസ്യം ഉള്‍പ്പെടുത്തി നിരവധി സിനിമകള്‍ ചെയ്തു. മുന്‍പോട്ട് അത്തരം സിനിമകള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ത്രില്ലറിന്റെ കാര്യത്തിൽ അങ്ങനെയല്ല, പരീക്ഷിക്കാനുണ്ട്. എന്ത് വ്യത്യസ്തമായി കൊണ്ടുവരണമെന്നാണ് ചിന്തിക്കുന്നതെന്നും പ്രിയദർശൻ മാധ്യമങ്ങളോട് പറഞ്ഞു. കൊറോണ പേപ്പേഴ്സിന്റെ പ്രമോഷൻ ചടങ്ങിൽ മാധ്യമങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
ഈ സിനിമ ചെയ്യുമ്പോൾ എനിക്ക് ആകെ ഒരു ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു, ഞാൻ സിനിമ ചെയ്യുന്നത് ആളുകളെ രസിപ്പിക്കാൻ വേണ്ടിയാണ്. അല്ലാതെ എന്റെ സിനിമയ്ക്ക് വേറെ ഒരുദ്ദേശവുമില്ല. കാരണം ഞാൻ സിനിമ കണ്ടുകൊണ്ടിരുന്നത് രസിക്കാൻ വേണ്ടിയാണ്. മോഹന്‍ലാല്‍ എന്ന നടന്‍ ഇല്ലായിരുന്നുവെന്നുവെങ്കില്‍ ഞാൻ ഉണ്ടാകില്ല. തന്‍റെ സിനിമകള്‍ കൂടുതല്‍ മനോഹരമാക്കിയത് മോഹന്‍ലാലാണ്. ഞാന്‍ സ്വയം ഒരു ബ്രാന്‍ഡായി എന്നെ കാണുന്നില്ല. എന്നെ വിമര്‍ശിക്കുന്നവര്‍ ഒരുപാടുണ്ട്. അവരോടൊന്നും ഒരു പ്രശ്‌നവുമില്ലെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂ ജനറേഷൻ താരങ്ങളെ വച്ചു സിനിമ ചെയ്യുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും സ്വന്തം മക്കളെ വെച്ച് സിനിമ എടുക്കുന്നതുപോലെയാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. 40 ദിവസം കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കി. രസകരമായ അനുഭവം ആയിരുന്നു അത്. അവർ മിടുക്കരാണ്. അവരുടെ കഴിവു മാത്രം നമ്മൾ നോക്കിയാൽ മതി. വ്യക്തിപരമായ കാര്യങ്ങൾ അറിയേണ്ട കാര്യമില്ല. ഏൽപിക്കുന്ന ജോലി കൃത്യമായി ചെയ്യുന്നവരാണ് പുതിയ താരങ്ങൾ. അവരിൽ നിന്ന് ഷൂട്ടിങ്ങിന്റെ ഒരു ഘട്ടത്തിലും തനിക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്നും പ്രിയദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു.