രാഹുല്‍ ഗാന്ധിക്ക് ഒരു നിയമവും ബിജെപി എംപിക്ക് മറ്റൊരു നിയമവുമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ജി ശക്തിധരന്‍. ഗുജറാത്തിലെ ബിജെപി എംപിയുടെ ലോക്‌സഭാംഗത്വം അസാധുവാക്കിയ കോടതി വിധി നടപ്പിലാക്കാന്‍ 16 ദിവസത്തെ സാവകാശം നല്‍കിയപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വിധി ഒറ്റ ദിവസത്തില്‍ നടപ്പിലാക്കിയെന്ന് ജി ശക്തിധരന്‍ പറഞ്ഞു. അര്‍മേലിയില്‍ നിന്നുളള ദളിത് ലോക്‌സഭാംഗം ഡോ. നരേന്‍ ഭായ് കച്ചെഡിയ്ക്ക് 3 വര്‍ഷം തടവുശിക്ഷ വിധിച്ചത് 2016 ഏപ്രില്‍ 13-നാണ്. പക്ഷെ ലോക്‌സഭാ സെക്രട്ടറിയേറ്റ് 16 ദിവസം ഒരുനടപടിയുമെടുത്തില്ല. 'നിയമം അതിന്റെ വഴിക്കുപോകും എന്നാണ് അന്ന് സ്പീക്കര്‍ പറഞ്ഞത്. സുപ്രീംകോടതി ഇയാള്‍ക്ക് അഞ്ചുലക്ഷം രൂപ പിഴ വിധിച്ചു. ഇതോടെ ഏപ്രില്‍ 19-ന് ഇയാളെ വെറുതെവിട്ടു. ബിജെപി എംപിക്ക് ശിക്ഷ വിധിച്ചുകഴിഞ്ഞ് 16 ദിവസം ലഭിച്ചപ്പോള്‍ രാഹുലിന്റെ ശിക്ഷ ഒറ്റദിവസംകൊണ്ട് പൂര്‍ത്തിയാക്കി'- ജി ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു
ജി ശക്തിധരന്റെ കുറിപ്പ്
അയോഗ്യത: ബിജെപി എംപിക്ക് മറ്റൊരു നിയമം!
ഗുജറാത്തിലെ ബിജെപി എംപിക്ക് ലോക്സഭാ അംഗത്വം അസാധുവാക്കിയ കോടതി വിധി നടപ്പിലാക്കാൻ 16 ദിവസത്തെ സാവകാശം നൽകിയപ്പോൾ രാഹുൽ ഗാന്ധി എംപിക്ക് ഒരേ ഒരു ദിവസം? ഇതെന്ത് നിയമമെന്ന് ആരും ചോദിച്ചുപോകും..! രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി ഉത്തരവ് വന്ന് 24 മണിക്കൂറിനുള്ളിൽ ലോക്സഭാ അംഗത്വം അസാധുവാക്കിയ സ്പീക്കർ 2016-ൽ ഗുജറാത്തിലെ അർമേലിയിൽ നിന്നുള്ള ദളിത് ലോക്സഭാ അംഗം ഡോ നരേൻ ഭായ് കച്ചെഡിയയെ ഗുജറാത്തിലെ പ്രാദേശിക കോടതി മൂന്നുവർഷം ശിക്ഷിച്ചപ്പോളാണ് മറ്റൊരു രീതി അവലംബിച്ചത്. ഡ്യുട്ടിയിലിരുന്ന ഡോക്ടറോട് അപമര്യാദയായി എംപി (ബിജെപി) പെരുമാറിയതിനാണ് ഈ ശിക്ഷ. 2016 ഏപ്രിൽ 13 നായിരുന്നു വിധി. പക്ഷെ ലോക്സഭാ സെക്രട്ടറിയറ്റ് 16 ദിവസം ഒരു നടപടിയും എടുത്തില്ല. നിയമം അതിന്റെ വഴിക്ക് പോകും എന്നാണ് അന്ന് സ്പീക്കർ പറഞ്ഞത്.
ഡോ നരേൻ ഭായ് (ബിജെപി) സെഷൻസ് കോടതിയിൽ അപ്പീൽ പോയി ജാമ്യത്തിലിറങ്ങിയെങ്കിലും ശിക്ഷ കോടതി സ്റ്റേ ചെയ്തില്ല. മൂന്നുവർഷം ശിക്ഷ ലഭിച്ചതുകാരണം എംപി സ്ഥാനം നഷ്ടപ്പെടുമെന്നതുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. ലോക്സഭാ സ്പീക്കർ, തെരഞ്ഞെടുപ്പ് കമ്മീഷൻ, രാഷ്ട്രപതി എന്നിവർക്ക് ഇതിനെതിരെ പരാതി നൽകിയിട്ടും ഒന്നും സംഭവിച്ചില്ല. പിന്നീട് ഡോ നരേൻ ഭായ് ഹൈക്കോടതിയിൽ പോയെങ്കിലും സ്റ്റേ കിട്ടിയില്ല. ഇതിനുശേഷം ലോക്സഭാ സ്പീക്കർക്കും മറ്റും കോൺഗ്രസ്സ് പരാതി നൽകിയിട്ടും ഒരു നടപടിക്കും തയ്യാറായില്ല. മനഃപൂർവ്വമല്ലാതെ സംഭവിച്ച തെറ്റിന് ലോക്‌സഭംഗത്വം നഷ്ടപ്പെടാൻ അനുവദിക്കരുതെന്നും മാപ്പുനൽകണമെന്നും അതിനുശേഷം ഡോ നരേൻ ഭായ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജസ്റ്റിസുമാരായ എൻ വി രമണ്ണ, മദൻ വി ലോക്കുർ എന്നിവരടങ്ങിയ ബെഞ്ച് പരാതിക്കാരനായ ഡോക്ടറോട് ക്ഷമായാചനം ചെയ്യാനും അഞ്ചുലക്ഷം രൂപ അദ്ദേഹത്തിന് പിഴയായി കൊടുക്കാനും വിധിയെഴുതി. അതോടെ ഏപ്രിൽ 19-ന് ബിജെപി അംഗത്തെ വെറുതെ വിട്ടു. വിധി കഴിഞ്ഞു 16 ദിവസം അദ്ദേഹത്തിന് ലഭിച്ചു. എന്നാൽ രാഹുലിന്റെ ശിക്ഷ ഒറ്റദിവസം കൊണ്ട് പൂർത്തിയാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക