തൃശ്ശൂര്‍: അമിതമായി വാങ്ങി സൂക്ഷിച്ച് വിറ്റഴിക്കാനാകാതെ വന്ന 50 ലക്ഷത്തോളം ലിറ്റർ ബിയർ നശിപ്പിക്കാൻ ബിവറേജസ് കോർപറേഷൻ. കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിൽ വാങ്ങിവെച്ച സ്റ്റോക്കാണ് നശിപ്പിക്കുന്നത്. ലക്ഷക്കണക്കിന് കെയ്സ് ബിയറാണ് വാങ്ങി സൂക്ഷിച്ചിരുന്നത്. കുപ്പിക്ക് 130 രൂപയ്ക്കും 160 രൂപയ്ക്കും മദ്യവിൽപ്പനശാലകളിലൂടെ വിൽക്കേണ്ട ബിയറാണ് നശിപ്പിക്കുന്നത്. ആറുമാസത്തിനുളളിൽ ബിയർ ഉപയോഗിച്ചില്ലെങ്കിൽ നശിപ്പിക്കണമെന്നാണ് നിയമം. ഇതനുസരിച്ചാണ് 50 ലക്ഷത്തോളം ലിറ്റർ ബിയർ നശിപ്പിക്കാൻ ബിവറേജസ് കോർപറേഷൻ ഒരുങ്ങുന്നത്.
ബിയര്‍ വാങ്ങിയതിന്‍റെ തുകയും കമ്പനികള്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ല. സാധാരണഗതിയില്‍ മദ്യം വിറ്റഴിച്ചതിനുശേഷമാണ് കമ്പനിക്ക് തുക നല്‍കുക. ആറുമാസത്തിനകം വിറ്റഴിക്കുമെന്നതിനാൽ ബിയർ ഉത്‌പാദനക്കമ്പനികൾക്ക് പണം വേഗത്തിൽ കിട്ടിയിരുന്നു. ഇപ്പോൾ വിറ്റഴിക്കാനാകാത്തതിനാൽ പണം കൊടുക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തവന്നിട്ടില്ല. ബിയറിന്‍റെ തുക കമ്പനിയ്ക്ക് നല്‍കേണ്ടി വന്നാല്‍ ബിവറേജസ് കോര്‍പറേഷന് നല്ലൊരുതുക അധികബാധിതയായി വരും. കൂടാതെ, 50 ലക്ഷത്തോളം ലിറ്റർ ബിയർ ഉൾക്കൊള്ളുന്ന 70 ലക്ഷത്തോളം കുപ്പികൾ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് മദ്യനിർമാണശാലയിലെത്തിച്ചു വേണം നശിപ്പിക്കാൻ. ഇതിനായും നല്ലൊരു തുക ചെലവാക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.