ഡല്‍ഹി: രാഹുല്‍ ഗാന്ധി വിഷയത്തില്‍ വിദേശ ഇടപെടല്‍ ആവശ്യമില്ലെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയ സംഭവത്തില്‍ ജര്‍മനി പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായി കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് ജര്‍മ്മനിയോട് നന്ദി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കപിൽ സിബലിന്റെ പ്രതികരണം.
രാഹുല്‍ ഗാന്ധി വിഷയത്തില്‍ വിദേശ ഇടപെടല്‍ ആവശ്യമില്ല. ഇത് നമ്മുടെ പോരാട്ടമാണ്. ഈ പോരാട്ടത്തില്‍ നമ്മള്‍ ഒരുമിച്ചാണെന്നാണ് കപില്‍ സിബല്‍ ട്വീറ്റ് ചെയ്തത്. രാഹുലിന്റെ കേസില്‍ ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങള്‍ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിയും പിന്നാലെയുണ്ടായ അയോഗ്യനാക്കല്‍ നടപടിയും ശ്രദ്ധിക്കുന്നുണ്ടെന്നും ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയം വക്താവ് വ്യക്തമാക്കിയിരുന്നു.
മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം കഴിഞ്ഞ ആഴ്ച്ചയാണ് റദ്ദാക്കിയത്. ലോക്‌സഭ സെക്രട്ടറിയേറ്റാണ് അയോഗ്യനാക്കികൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. 2019ലെ ലോക്സഭക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ നടത്തിയ പരാമര്‍ശം 'മോദി' സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന് രണ്ടു വർഷം തടവുശിക്ഷ വിധിച്ചത്. രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ.