ചെന്നൈ: തമിഴ്‌നാട്ടിൽ ആദിവാസി കുടുംബത്തിന് തിയറ്ററിൽ കയറാൻ അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ വിജയ് സേതുപതി. ജാതിയുടെ പേരിലുളള വേർതിരിവ് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് വിജയ് സേതുപതി പറഞ്ഞു. 'താഴ്ന്ന ജാതിയാണ് എന്ന് പറഞ്ഞ് മനുഷ്യരെ മാറ്റിനിർത്താനാവില്ല. എല്ലാവരും ഒരുപോലെ, ഒരുമിച്ച് ജീവിക്കാനാണ് ദൈവം നമ്മെ ഭൂമിയിലേക്ക് വിട്ടത്. ഇവിടെ നാം ജാതിയുടെ പേര് പറഞ്ഞ് വേർതിരിവുണ്ടാക്കരുത്'- വിജയ് സേതുപതി പറഞ്ഞു.
ടിക്കറ്റുണ്ടായിരുന്നിട്ടും സിനിമ കാണാൻ അനുവദിക്കാതിരുന്നത് അന്യായമാണെന്ന് നടൻ കമൽ ഹാസനും അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയിൽ വാർത്ത വന്നതിനുശേഷമാണ് തീരുമാനം മാറ്റാൻ തിയറ്റർ അധികൃതർ തയാറായതെന്നും ഇത് തീർത്തും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി കുടുംബത്തെ തിയറ്ററിൽ പ്രവേശിക്കാൻ അനുവദിക്കാതിരുന്നത് അംഗീകരിക്കാനാവില്ലെന്നും കല എല്ലാ വിഭാഗം ആളുകൾക്കും ഉളളതാണെന്നും സംഗീതസംവിധായകനും നടനുമായ ജി വി പ്രകാശ് പറഞ്ഞു.
തമിഴ്‌നാട്ടിലെ പ്രശസ്തമായ രോഹിണി തിയറ്ററിലാണ് ആദിവാസി കുടുംബത്തിന് പ്രവേശനം നിഷേധിച്ചത്. അഞ്ചുപേരടങ്ങിയ കുടുംബം ടിക്കറ്റുകള്‍ കാണിച്ചിട്ടും തിയറ്റര്‍ ജീവനക്കാരന്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചിമ്പുവിന്റെ 'പത്തുതല' എന്ന ചിത്രം കാണാനാണ് ആദിവാസി കുടുംബം തിയറ്ററിലെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കുടുംബത്തിന്റെ ജാതി മൂലമല്ല പ്രവേശനം നിഷേധിച്ചതെന്നും സെന്‍സര്‍ഷിപ്പ് ചട്ടങ്ങളാണ് അതിനുകാരണമെന്നുമാണ് തിയറ്ററിന്റെ വിശദീകരണം. നിയമം അനുസരിച്ച് 12 വയസിനുതാഴെയുളള കുട്ടികള്‍ക്ക് യു/എ സര്‍ട്ടിഫിക്കറ്റുളള സിനിമകള്‍ കാണാന്‍ അനുവാദമില്ല. ആദിവാസി കുടുംബത്തില്‍ രണ്ടും ആറും എട്ടും പത്തും വയസുളള കുട്ടികളാണ് ഉണ്ടായിരുന്നത്. അതിനാലാണ് പ്രവേശനം നിഷേധിച്ചത് എന്നാണ് തിയറ്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.