പാലക്കാട്: കോണ്‍ഗ്രസ് എം എല്‍ എ ഷാഫി പറമ്പിലിനെതിരെ പോസ്റ്ററുകള്‍. ഷാഫി പറമ്പിലിന്‍റെ ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കണമെന്നും ഷോഫി ഫാന്‍സ് പാലക്കാട്ടെ കോണ്‍ഗ്രസിന് ബാധിച്ച ക്യാന്‍സറാണ് തുടങ്ങി കടുത്ത വിമര്‍ശനമാണ് ഷാഫി പറമ്പിലിനെതിരെ പോസ്റ്ററില്‍ ഉന്നയിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് വേലി ചാടിമറിഞ്ഞ് നേതാക്കളുടെ കാല് നക്കി സീറ്റ് തരപ്പെടുത്തുകയും പാര്‍ട്ടി നല്‍കിയ ഇലക്ഷന്‍ ഫണ്ട് തിരുമറി നടത്തി വീടുപണിതെന്നും ജില്ലാ നേതാക്കള്‍ക്കെതിരെ പോസ്റ്ററിലൂടെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പണം വാങ്ങി മണ്ഡലം പ്രസിഡന്റുമാരേയും ഭാരവാഹികളേയും വച്ച ഫിറോസ് ബാബുവിനെ പുറത്താക്കണമെന്നും പോസ്റ്ററിലൂടെ ഒരു വിഭാഗം ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസിലെ കൂട്ട രാജിക്ക് പിന്നാലെയാണ് ജില്ലയുടെ വിവിധ ഇടങ്ങളിലായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കൂട്ട രാജി. ഇന്നലെ രാത്രി പത്തോടെയാണ് പട്ടണത്തിൽ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ, ടൗൺ ബസ്‌സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നത്. സംഭവം പുറത്തറിഞ്ഞതോടെ ഒരുവിഭാഗം പ്രവർത്തകരെത്തി പോസ്റ്ററുകൾ നീക്കി. അനധികൃതമായി പണം പിരിവുനടത്തിയെന്നതുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ പോസ്റ്ററിലുണ്ട്. പോസ്റ്റര്‍ ഒട്ടിച്ചവരെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.