ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോലാറില്‍ നടക്കുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ജയ് ഭാരത് എന്നാണ് റാലിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. കോലാറിലെ റാലിയില്‍ പങ്കെടുത്തതിന് ശേഷം ഏപ്രില്‍ 11-ന്, അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന ലോക്‌സഭാ മണ്ഡലമായ വയനാട് സന്ദര്‍ശിക്കുമെന്നും എ ഐ സി സി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു. 'രാഹുല്‍ ഗാന്ധി ജനങ്ങളുടെ ശബ്ദമാണ്. അതിനെ അടിച്ചമര്‍ത്താന്‍ സാധിക്കില്ല. നിശബ്ദമാക്കാന്‍ ശ്രമിക്കുംതോറും കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങുമെന്നും' കെ സി വേണുഗോപാല്‍ പറഞ്ഞു.
ലോക്‌സഭാ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാകും കോലാറിലേത്. 2019-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് എന്തുകൊണ്ടാണ് മോദി എന്ന് പേരുളളവരെല്ലാം കളളന്മാരായത് എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി എന്നിവരെ പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ ചോദ്യം. രാഹുല്‍ നടത്തിയ പരാമര്‍ശം 'മോദി' സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന് രണ്ടു വർഷം തടവുശിക്ഷ വിധിച്ചത് ഇതിനുപിന്നാലെയാണ് കോലറില്‍ വെച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം കഴിഞ്ഞ ആഴ്ച്ചയാണ് റദ്ദാക്കിയത്. ലോക്‌സഭ സെക്രട്ടറിയേറ്റാണ് അയോഗ്യനാക്കികൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ.