ഇസ്ലാമാബാദ്: ഇന്ത്യയില്‍ നടക്കുന്ന ഐ പി എല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) ക്രിക്കറ്റ് മത്സരങ്ങളില്‍ പാകിസ്ഥാന്‍ കളിക്കാരെ പങ്കെടുപ്പിക്കാത്തതിനെതിരെ പ്രതികരണവുമായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന്‍. ക്രിക്കറ്റ് സൂപ്പര്‍ പവര്‍ എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍ ലോകത്ത് പെരുമാറുന്നത്. ഇതില്‍ വലിയ അഹങ്കാരമുണ്ട്. ആരോക്കെയാണ് കളിക്കേണ്ടത്, ആരെയാണ് ഒഴിവാക്കേണ്ടത് എന്നൊക്കെ തീരുമാനിക്കുന്ന തരത്തില്‍ എകാധിപത്യ പ്രവണതയാണ് ഇന്ത്യ കാണിക്കുന്നത്-ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങുന്ന ഘട്ടത്തില്‍ പാക് കിക്കറ്റ് താരങ്ങള്‍ക്ക് കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഈ അനുമതി എടുത്തുകളയുകയായിരുന്നു. ഇതിനെതിരെയാണ് പ്രമുഖ ക്രിക്കറ്റ് താരം കൂടിയായിരുന്ന ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്. മറ്റു രാജ്യങ്ങളെക്കാള്‍ കൂടുതല്‍ ധനസമാഹരണം നടത്താന്‍ കഴിയുമെന്നതിന്റെ അഹങ്കാരമാണ് ഇപ്പോള്‍ ഇന്ത്യ കാണിക്കുന്നത് എന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.
എന്നാല്‍ പാകിസ്ഥാന്‍ കളിക്കാര്‍ നിരാശരാകേണ്ടതില്ലെന്നും കൂടുതല്‍ അവസരങ്ങള്‍ അവര്‍ക്കായി കാത്തിരിക്കുന്നുണ്ട് എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാകിസ്ഥാനിലേത് മികച്ച ക്രിക്കറ്റ് ലീഗാണ്. അതില്‍ വിദേശ കളിക്കാര്‍ കളിക്കാന്‍ എത്തുന്നുണ്ട്. അവിടെ അവസരങ്ങള്‍ പാക് കളിക്കാര്‍ക്ക് യഥേഷ്ടം ലഭിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു. ടൈംസ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ പാക് ക്യാപ്റ്റന്റെ പ്രതികരണം.