അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടമര്‍ദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് കോടതി വിധി വന്നതിനു പിന്നാലെ മമ്മൂട്ടിയുടെ പി ആര്‍ ഒ റോബര്‍ട്ട് കുര്യക്കോസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരിക്കുകയാണ്. 'മധുവിന് നീതിനല്‍കിയ നീതിപീഠത്തിന് നന്ദി. അതിന് വേണ്ടി അധ്വാനിച്ച പ്രോസിക്യൂഷന് അഭിനന്ദനം. തളര്‍ന്നുപോകാതെ പോരാടിയ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സല്യൂട്ട്. ഇതിനൊപ്പം ഓര്‍ക്കേണ്ട ഒരുപേര് പ്രിയ മമ്മൂക്കയുടേതാണ് എന്നതില്‍ അഭിമാനം. 'ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്' എന്ന് പറഞ്ഞുകൊണ്ട് മധുവിന് വേണ്ടി ആദ്യമുയര്‍ന്ന ശബ്ദങ്ങളിലൊന്ന് മമ്മൂക്കയുടേതായിരുന്നു' എന്നാണ് റോബര്‍ട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
മധുവിന് നീതിനല്‍കിയ നീതിപീഠത്തിന് നന്ദി. അതിന് വേണ്ടി അധ്വാനിച്ച പ്രോസിക്യൂഷന് അഭിനന്ദനം. തളര്‍ന്നുപോകാതെ പോരാടിയ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സല്യൂട്ട്. ഇതിനൊപ്പം ഓര്‍ക്കേണ്ട ഒരുപേര് പ്രിയ മമ്മൂക്കയുടേതാണ് എന്നതില്‍ അഭിമാനം. 'ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്' എന്ന് പറഞ്ഞുകൊണ്ട് മധുവിന് വേണ്ടി ആദ്യമുയര്‍ന്ന ശബ്ദങ്ങളിലൊന്ന് മമ്മൂക്കയുടേതായിരുന്നു. ഇപ്പോള്‍ കോടതി തന്നെ ആള്‍ക്കൂട്ടആക്രമണത്തിനെതിരായി വിധി പറഞ്ഞിരിക്കുന്നു. വെറുമൊരു ഫെയ്‌സ്ബുക്ക് കുറിപ്പിലൊതുങ്ങാത്ത ഐക്യദാര്‍ഢ്യമായിരുന്നു ഇതില്‍ മമ്മൂക്കയുടേത്. കേസ് അട്ടിമറിക്കപ്പെടുന്നുവെന്നും പ്രതികള്‍ക്ക് രക്ഷപെടാന്‍ വഴിയൊരുങ്ങുന്നുവെന്നും ആരോപണമുയര്‍ന്നപ്പോള്‍ മധുവിന്റെ കുടുംബത്തിന് നിയമസഹായം( നിയമോപദേശം )നല്‍കുന്നതിനായി അഭിഭാഷകന്റെ സഹായം ഏര്‍പ്പെടുത്തുകകൂടി ചെയ്തു,അദ്ദേഹം. മമ്മൂട്ടി എന്ന മഹാനടന്‍ മനുഷ്യപ്പറ്റ്‌കൊണ്ട് എങ്ങനെയാണ് വ്യത്യസ്തനാകുന്നത് എന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു മധുകേസ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ മനുഷ്യന്‍ എന്ന പദത്തെ മഹത്തായി കാണുന്ന മമ്മൂക്കയുടെ ഇടപെടല്‍കൂടിയാണ് വിജയം കാണുന്നത്. മമ്മൂക്കയ്ക്ക് അന്നും ഇന്നും എന്നും മധു അനുജന്‍ തന്നെയാകുന്നതും അതുകൊണ്ടുതന്നെ...
( വിധി അറിഞ്ഞപ്പോൾ ആര്ടിസ്റ്റ് നന്ദൻ പിള്ള വരച്ചത് ആണ് കൂടെ ഉള്ള ചിത്രം )