തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍തീവയ്പ്പുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധ ജനിപ്പിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേരളാ പൊലീസ്. സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടന്നുവരികയാണെന്നും വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ്.
'എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുകേസുമായി ബന്ധപ്പെട്ട് ഊര്‍ജ്ജിതമായ അന്വേഷണം നടന്നുവരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുളള വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്'-എന്നാണ് കേരളാ പൊലീസിന്റെ മുന്നറിയിപ്പ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കേസുമായി ബന്ധപ്പെട്ട് എലത്തൂര്‍ റെയില്‍വേ ട്രാക്കും പരിസരവും എഡിജിപി അജിത് കുമാറും ഐജി നീരജ് കുമാര്‍ ഗുപ്തയുമടക്കമുളള സംഘം പരിശോധിച്ചു. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് അക്രമം നടന്നത്. എലത്തൂരില്‍വെച്ച് ഡി വൺ കോച്ചിലെത്തിയ അക്രമി സഹയാത്രികരുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 9 പേർക്കാണ് അക്രമത്തിൽ പൊള്ളലേറ്റത്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
പുലർച്ചെ റെയിൽവേ ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി നൗഫിക്, റഹ്മത്ത് (48), ഇവരുടെ സഹോദരിയുടെ മകൾ സഹറ(2) എന്നിവരുടെ മൃതദേഹമാണ് ട്രാക്കിൽ നിന്ന് ലഭിച്ചത്. ഇവർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ട്രെയ്നിൽ നിന്ന് ചാടിയതാകാമെന്നാണ് നിഗമനം.