ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്തു. ലൈംഗികാരോപണം മറച്ചുവയ്‌ക്കാൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പോണ്‍ താരത്തിന് പണം നൽകിയെന്ന കേസിലാണ് ഡോണള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്തത്. ന്യൂയോർക്കിലെ മാൻഹാട്ടൻ കോടതിയിലെത്തിയാണ് ട്രംപ് കീഴടങ്ങിയത്.
അതേസമയം, ആരോപണങ്ങള്‍ ട്രംപ് നിരസിച്ചു. പോണ്‍താരം സ്റ്റോമി ഡാനിയല്‍സിന് 1.30 ലക്ഷം യു.എസ് ഡോളര്‍(ഏകദേശം 1.06 കോടി രൂപ) നല്‍കി എന്നാണ് കേസ്. മാന്‍ഹാട്ടന്‍ ജില്ലാ അറ്റോര്‍ണിയുടെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കോടതിയിലെ വാദം പൂര്‍ത്തിയാക്കിയശേഷം മടങ്ങിയ ട്രംപ് പക്ഷെ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പിന്നീട് മാധ്യമങ്ങളെ കാണുമെന്ന് ട്രംപുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
അറസ്റ്റിനെത്തുടര്‍ന്ന് ട്രംപ് അനുകൂലികള്‍ കലാപമുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ന്യൂയോര്‍ക്കില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കൃത്രിമമായി സൃഷ്‌ടിച്ച കേസാണിതെന്നാണ് ട്രംപ് അനുകൂലികളുടെ നിലപാട്. കുറ്റം ചുമത്തപ്പെട്ടതുകൊണ്ട് 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് മത്സരിക്കാൻ തടസ്സമില്ലെങ്കിലും പാർട്ടിയിലെ എതിരാളികൾ ട്രംപിനെതിരെ കേസ് ആയുധമാക്കിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.