തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ കേരളാ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് മാപ്പര്‍ഹിക്കാത്ത ജാഗ്രതക്കുറവാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിയെ പിടിച്ചത് കേരളാ പൊലീസാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം പൊതുജനത്തെ ചിരിപ്പിക്കുന്നതാണെന്നും പ്രതി രക്ഷപ്പെട്ടതുതന്നെ പൊലീസിന്റെ വീഴ്ച്ചകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലോ പരിശോധനകളോ ഉണ്ടായിരുന്നെങ്കില്‍ കേരളാ അതിര്‍ത്തി കടക്കുംമുന്‍പ് തന്നെ പ്രതിയെ പിടികൂടാനാവുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
'ഞായറാഴ്ച്ച രാത്രി 9.30-നാണ് ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനില്‍ ഷാറൂഫ് സെയ്ഫി തീ കൊളുത്തിയത്. അതേ ട്രെയിനില്‍ യാത്ര ചെയ്ത സെയ്ഫി പതിനൊന്നരയോടെ കണ്ണൂരെത്തി. പ്രതിയെക്കുറിച്ചുളള ദൃസാക്ഷിമൊഴികള്‍ അപ്പോഴേക്കും പുറത്തുവന്നിരുന്നു. എന്നിട്ടും പ്രതി സഞ്ചരിച്ച ട്രെയിനിലും കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസത്തും പൊലീസ് ഒരു പരിശോധനയും നടത്തിയില്ലെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ഇത്ര ദാരുണമായ സംഭവമുണ്ടായിട്ടും പൊലീസ് അലര്‍ട്ടുപോലുമുണ്ടായില്ല. അന്ന് റെയില്‍വേ സ്‌റ്റേഷനും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് കാര്യക്ഷമമായ അന്വേഷണം നടന്നിരുന്നെങ്കില്‍ അന്നുതന്നെ പ്രതിയെ കണ്ടെത്താനാകുമായിരുന്നു'- വിഡി സതീശന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തെ ഞെട്ടിച്ച ആക്രമണത്തില്‍ അങ്ങേയറ്റം ഉദാസീന മനോഭാവമായിരുന്നു കേരളാ പൊലീസിനെന്നും പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നതിന് തുല്യമായിരുന്നു പൊലീസിന്റെ ചെയ്തികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിന്റെ ഗൗരവം പൊലീസിന് ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ലെന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.