ക്രിസ്തുമസിന് നക്ഷത്രങ്ങൾ ഉയർത്താൻ പാടില്ലെന്ന് പറഞ്ഞവരാണ് ഈസ്റ്ററിന് ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങുന്നതെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. രാജ്യത്തു പല ഭാഗത്തും നടക്കുന്ന ക്രൈസ്തവ പീഡനങ്ങളെ തള്ളിപ്പറയാന്‍ ബിജെപി നേതാക്കള്‍ തയ്യറാകണമെന്നും ഗ്രഹാം സ്റ്റെയിൻസും ഫാദർ സ്റ്റാൻ സ്വാമിയും അടക്കമുള്ളവരുടെ കൊലപാതകങ്ങളിലെ പങ്ക് ഏറ്റുപറയണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
മതനിരപേക്ഷതയിൽ ഇന്നും ഉറച്ചുനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. എത്രയോ നൂറ്റാണ്ടുകളായി ക്രിസ്ത്യാനികളും മുസ്ലിംങ്ങളും ഹിന്ദുക്കളും മറ്റു മതസ്ഥരും മതമൊന്നും ഇല്ലാത്തവരും സൗഹാർദ്ദത്തോടെ ജീവിച്ചുവരുന്ന ഈ സംസ്ഥാനത്തെ വർഗ്ഗീയമായി ചേരിതിരിക്കുന്നതിന് എത്ര ശ്രമിച്ചിട്ടും ആർഎസ്എസിനു കഴിഞ്ഞിട്ടില്ല. അവരുടെ പ്രയോഗത്തിന്റെ അടിസ്ഥാന പ്രമാണം ന്യൂനപക്ഷങ്ങളെ പൈശാചികവൽക്കരിച്ച് ഭൂരിപക്ഷത്തെ തങ്ങളോടൊപ്പം അണിനിരത്തുകയാണ്. ഇതിനു പ്രചാരണം മാത്രമല്ല, വർഗ്ഗീയ ലഹളകളെയും അവർ ഉപയോഗപ്പെടുത്തുന്നു. മുസ്ലിംങ്ങളും ക്രിസ്ത്യാനികളും രാഷ്ട്രത്തിന്റെ ആന്തരികശത്രുക്കളാണ് എന്ന ഗോൾവൽക്കർ വചനത്തെ ഇന്നും അവർ മുറുകെപ്പിടിക്കുന്നു.
എന്നാൽ ഈ സമീപനത്തിന് കേരളത്തിൽ കാറ്റ് പിടിക്കുന്നില്ലായെന്ന് കണ്ടതുകൊണ്ട് അടവൊന്ന് മാറ്റുകയാണ്. അതുകൊണ്ടാണ് ക്രിസ്തുമസ് നക്ഷത്രങ്ങൾ ഹിന്ദു ഭവനങ്ങളിൽ ഉയർത്താൻ പാടില്ലായെന്നു പറഞ്ഞ് പ്രചാരണം നടത്തിക്കൊണ്ടിരുന്നവർ ഈ ഈസ്റ്ററിന് ക്രിസ്ത്യൻ വീടുകളിലും പള്ളികളിലും ബിഷപ്പ് ഹൗസുകളിലും കയറിയിറങ്ങുകയാണ്. വിഷുവിന് തിരിച്ചും തങ്ങളുടെ വീടുകളിലേക്ക് ക്ഷണിക്കുന്നുമുണ്ട്. ഇത്തരമൊരു ഇടപെടൽ അനിവാര്യമാക്കുന്ന വൈര്യം കേരളത്തിലെ വ്യത്യസ്ത മതവിശ്വാസികൾ തമ്മിൽ ഇല്ലല്ലോ! ആർഎസ്എസ് ആണ് ഈ വൈര്യം സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുള്ളത്. അതിനു മാപ്പ് പറയാനാണ് സന്ദർശനമെങ്കിൽ നന്ന്.
പക്ഷേ, അതോടൊപ്പം രാജ്യത്തു പല ഭാഗത്തും നടക്കുന്ന ക്രൈസ്തവ പീഡനങ്ങളെ തള്ളിപ്പറയണം. ഗ്രഹാം സ്റ്റെയിൻസും ഫാദർ സ്റ്റാൻ സ്വാമിയും അടക്കമുള്ളവരുടെ കൊലപാതകങ്ങളിലെ പങ്ക് ഏറ്റുപറയണം. കർണാടകയിൽ ക്രൈസ്തവരെ അടിച്ചോടിക്കണമെന്ന് മന്ത്രി തന്നെ ആഹ്വാനം ചെയ്തത് ഈ ഇടയ്ക്കാണല്ലോ. ഫാദർ പോൾ തേലക്കാട്ട് പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്. “മതമേലധ്യക്ഷന്മാർ കക്ഷി രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കുന്നതാണ് ഉചിതം. ഒരു രാഷ്ട്രീയപ്പാർട്ടിയെയും പുകഴ്ത്താനോ ഇകഴ്ത്താനോ പാടില്ല. വ്യക്തിതാല്പര്യങ്ങൾ ഉണ്ടാവാം. എന്നാൽ ദൈവത്തിന്റെ അധികാരത്തിന്റെ മേൽ ഇരിക്കുമ്പോൾ പാലിക്കേണ്ട ഒരു മാനവികതയുണ്ട്. ആ മാനവികത എല്ലാവരെയും ഉൾക്കൊള്ളുന്നതാവണം. ആരെയും അകറ്റുന്നതോ അകൽച്ചക്ക് കാരണമാവുന്നതോ ആയ പ്രസ്താവനകൾ ഉപേക്ഷിക്കണം".
അതല്ല, എന്തെങ്കിലും കാരണംകൊണ്ട് പ്രസ്താവന നടത്താൻ അവർ നിർബന്ധിതരാവുകയാണെങ്കിൽ ആർഎസ്എസിന്റെ ന്യൂനപക്ഷങ്ങളോടുള്ള അടിസ്ഥാന സമീപനത്തെക്കുറിച്ചും രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്ന ക്രൈസ്തവ പീഡനങ്ങളെക്കുറിച്ചും തുറന്നുപറയാനുള്ള ആർജ്ജവവും ഉണ്ടാകണം.