തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്ത പങ്കെടുത്തത് ജൂഡിഷ്യറിക്ക് തീരാക്കളങ്കമാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. മുഖ്യമന്ത്രി അഴിമതി നടത്തിയെന്ന് വ്യക്തമായ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ താൽക്കാലിക ആശ്വാസം പകർന്ന വിധി വന്നത് സംശയാസ്പദമായിരുന്നു. മുഖ്യമന്ത്രിക്ക് അനുകൂലമായി വിധി പറഞ്ഞിട്ട് അഴിമതിക്കാരനായ അദ്ദേഹം ഒരുക്കിയ സൽക്കാരത്തിൽ പങ്കെടുത്ത ഹാറൂൺ റഷീദും സിറിയക് ജോസഫും ഇന്ത്യൻ ജുഡീഷ്യറിക്ക് അപമാനം മാത്രമല്ല, ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയാണെന്നും സുധാകരന്‍ ആരോപിച്ചു. ഈ കേസിൽ പിണറായി വിജയന് അനുകൂലമായി വിധി പറഞ്ഞ ലോകായുക്തയും ഉപലോകായുക്തയും, മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തത് കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുകയാണെന്നും കെ പി സി സി പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.
'സ്വാഭാവികമായും മുഖ്യമന്ത്രി കുറ്റക്കാരൻ ആണെന്ന് തെളിയുകയും ശിക്ഷ വിധിക്കുകയും മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്യേണ്ടിയിരുന്ന ഗുരുതര സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. എന്നാൽ വിധി പറയാതെ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ലോകായുക്ത ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകായുക്ത പങ്കെടുത്തപ്പോൾ സ്വാഭാവികമായി തോന്നുന്ന സംശയങ്ങളാണ് പരാതിക്കാരനായ ശശികുമാർ മാധ്യമങ്ങളിലൂടെ ഉന്നയിച്ചത്. പരാതിക്കാരന്റെ ആവലാതിയെക്കുറിച്ച് മനസ്സിലാക്കാതെ അയാളെ പേപ്പട്ടിയോട് ഉപമിച്ച ന്യായാധിപന്മാരെ ജനം പല പേരുകളും ഇട്ട് വിശേഷിപ്പിക്കും' - സുധാകരന്‍ പറഞ്ഞു.
നിയമ സംവിധാനങ്ങളെ അട്ടിമറിച്ച് പിണറായി വിജയൻ അഴിമതികൾ തുടരുകയാണ്. ഈ അഴിമതിക്ക് കുടപിടിക്കുന്ന വിധത്തിൽ ജസ്റ്റിസ് ഹാറൂൺ റഷീദും സിറിയക് ജോസഫും പെരുമാറിയത് ഇന്ത്യൻ ജുഡീഷ്യറിയുടെ മഹത്വത്തെ കളങ്കപ്പെടുത്തുന്ന സംഭവമാണ്. എല്ലാ സംവിധാനങ്ങളും പരാജയപ്പെടുമ്പോഴും ഈ നാട്ടിലെ ജനങ്ങളുടെ അവസാനത്തെ ആശ്രയം കോടതികളാണ്. പിണറായി വിജയന്റെ മുന്നിൽ എഴുന്നേറ്റു നിൽക്കാൻ പോലും ധൈര്യമില്ലാത്ത സിപിഎം സംസ്ഥാന സെക്രട്ടറിയിൽ നിന്നും ഈ വിഷയത്തിൽ പ്രതികരണം രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നില്ല. അഴിമതി കേസിൽ ജഡ്ജിമാരെ സ്വാധീനിക്കുന്നതിൽ നിലപാട് എന്താണെന്ന് പിണറായി വിജയനെ ഭയമില്ലെങ്കിൽ സീതാറാം യെച്ചൂരി എങ്കിലും വ്യക്തമാക്കണമെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.