മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി അനീതിക്കും അഴിമതിക്കും എതിരെ ശബ്ദമുയർത്തിയ നേതാവാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ.എം.ഷാജിക്കുണ്ടായ വിജയം ഒരു പൊതുപ്രവർത്തകന്റെ അന്തസ്സിനെയും അഭിമാനത്തെയും ഇടിച്ചു താഴ്ത്താൻ ശ്രമിച്ച സർക്കാരിനേറ്റ തിരിച്ചടിയാണെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. പ്ലസ് ടു കോഴക്കേസില്‍ തനിക്കെതിരായ വിജിലന്‍സ് എഫ് ഐ ആര്‍ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് കെ എം ഷാജിയെ അഭിനന്ദിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കിയ നടപടി സ്വാഗതാർഹം. ഒരു മനുഷ്യനെ ഏതെല്ലാം തരത്തിൽ വേട്ടയാടാനാകുമോ അതെല്ലാം ചെയ്തിട്ടും സത്യത്തിനു നേരെ കണ്ണടയക്കാൻ നീതിന്യായ പീഠം തയ്യാറായില്ല. പ്ലസ് ടു കോഴക്കേസിൽ രാഷ്ട്രീയത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ച പിണറായി സർക്കാരിനേറ്റ തിരിച്ചടിയാണ് കോടതി വിധി. വിജിലൻസിനെ CPM ന്റെ താൽപ്പര്യത്തിനായി തുള്ളുന്ന പാവയാക്കി മാറ്റിയ നടപടിയെ UDF എന്നും ചോദ്യം ചെയ്തിരുന്നു. പൊതുപ്രവർത്തന രംഗത്ത് ഏറ്റവും ജനകീയനായ കെ.എം.ഷാജി എന്നും അനീതിക്കും അഴിമതിക്കും എതിരെ ശബ്ദമുയർത്തിയ നേതാവാണ്. പിണറായി സർക്കാരിന്റെ സകല അഴിമതികളെയും ചോദ്യം ചെയ്ത് തുറന്നെതിർത്തിരുന്ന കെ.എം.ഷാജി എന്നും ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്നു. കെ.എം.ഷാജിക്കുണ്ടായ വിജയം ഒരു പൊതുപ്രവർത്തകന്റെ അന്തസ്സിനെയും അഭിമാനത്തെയും ഇടിച്ചു താഴ്ത്താൻ ശ്രമിച്ച സർക്കാരിനേറ്റ തിരിച്ചടിയാണ്. മുന്നോട്ടുള്ള പോരാട്ടത്തിൽ എന്റെ സഹോദരതുല്യനായ കെ.എം.ഷാജിക്ക് പൂർണ്ണ പിന്തുണയറിയിക്കുന്നു.
അഭിനന്ദനങ്ങൾ