ആംസ്റ്റര്‍ഡാം: ഫുട്ബോള്‍ ഇതിഹാസം മെസിയെ ഏത് ടീം സ്വന്തമാക്കുന്നുവോ അവര്‍ കരുത്തരാകുമെന്ന് ബാഴ്‌സലോണ മുന്‍ കോച്ച് റൊണാള്‍ഡ് കൂമന്‍. പി എസ് ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കാനിരിക്കെ ബാഴ്‌സലോണ മെസിയെ സ്വന്തമാക്കാത്തതിനെതിരെയാണ് റൊണാള്‍ഡ് കൂമന്‍റെ പ്രതികരണം. മെസി ബാഴ്സലോണ വിടുന്ന സമയത്ത് ക്ലബ് മാനേജരായിരുന്നു റൊണാള്‍ഡ് കൂമന്‍.
മെസി ബാഴ്‌സലോണ വിടുന്നത് വളരെ വേദനാജനകമായിരുന്നു. അദ്ദേഹം മറ്റൊരു ടീമിനുവേണ്ടി ജെഴ്സിയിട്ടത് തന്നെ അത്ഭുതപ്പെടുത്തി. ആ സമയത്ത് മെസ്സിയെ പോലൊരു താരത്തെ തുടരാന്‍ അനുവദിക്കാത്തത് ബാഴ്‌സ ബോര്‍ഡിന്റെ പിടിപ്പുകേടായിരുന്നുവെന്നും കൂമന്‍ കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2021ലെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലായിരുന്നു ലയണല്‍ മെസ്സിക്ക് നിര്‍ബന്ധപൂര്‍വ്വം ബാഴ്‌സ വിടേണ്ടിവന്നത്.
അതേസമയം, ലയണല്‍ മെസി ബാഴ്‌സലോണയില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. മെസി ടീമിലേക്ക് തിരിച്ചെത്തുന്നതിനായി വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ബാഴ്‌സലോണ കോച്ച് ഷാവി ഹെർണാണ്ടസിനെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ മെസി ക്യാംപുമായി ചർച്ച ആരംഭിച്ചിട്ടുണ്ടെന്ന് ക്ലബ്ബ് വൈസ് പ്രസിഡണ്ട് റാഫ യുസ്‌തെയും അടുത്തിടെ പറഞ്ഞിരുന്നു.
മെസി, ഷാവി, ഇനിയേസ്റ്റ എന്നിവരുടെ കാലത്താണ് ബാഴ്‌സലോണ ഏറ്റവും മികച്ച ഫുട്ബോള്‍ ക്ലബ്ബായി മാറിയത്. 21 വർഷത്തെ ബന്ധമുപേക്ഷിച്ചാണ് മെസി പിഎസ്‌ജിയിലെത്തിയത്. ലിയോണല്‍ മെസിയുടെ തിരിച്ചുവരവ് സംബന്ധിച്ച് ക്ലബ് പ്രസിഡന്‍റ് ലാപോര്‍ട്ടയും മെസിയുടെ അച്ഛന്‍ ജോര്‍ജെ മെസിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വളരെ പ്രതീക്ഷയോടെയാണ് ഫുട്ബോള്‍ ആരാധകര്‍ ഈ വാര്‍ത്തയോട് പ്രതികരിക്കുന്നത്.