മുംബൈ: അമിതാഭ് ബച്ചന് വേണ്ടി ഇപ്പോഴും കഥകള്‍ എഴുതുമ്പോള്‍ തങ്ങള്‍ക്ക് ലഭിക്കുന്നത് മുത്തശ്ശിമാരുടെ റോളുകളാണെന്ന് ആശാ പരേഖ്. സിനിമാ മേഖലയില്‍ ഇപ്പോഴും നായികാ നായകന്മാര്‍ തമ്മില്‍ നല്ല പ്രായ വ്യത്യാസമുണ്ടെന്നും ആശാ പരേഖ് പറഞ്ഞു. മൈത്രി- ഫീമെയിൽ ഫസ്റ്റ് കളക്ടീവിന്റെ ചർച്ചയിലാണ് താരം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ആശാ പരേഖിനൊപ്പം തനൂജയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. 1960-70 കാലഘട്ടങ്ങളില്‍ ഹിന്ദി സിനിമയിലെ പ്രധാന നായികമാരായിരുന്നു ഇരുവരും.
അമിതാഭ് ബച്ചനെ കേന്ദ്രകഥാപാത്രമാക്കി ഇപ്പോഴും കഥകള്‍ എഴുതുന്നുണ്ട്. എന്തുകൊണ്ടാണ് ആളുകൾ നമുക്കായി അത്തരം റോളുകൾ എഴുതാത്തതെന്ന് ചിന്തിക്കാറുണ്ട്. സിനിമയ്ക്ക് പ്രധാന്യമുള്ള റോളുകള്‍ നമുക്കും ലഭിക്കണം. ഞങ്ങളെപ്പോലെയുള്ള നടികള്‍ക്ക് ലഭിക്കുന്നത് അമ്മ, മുത്തശ്ശി, സഹോദരി തുടങ്ങിയ റോളുകളാണ്. ഇത്തരം രീതിയില്‍ സ്ത്രീകളെ കാണുന്നതിനോട് വിയോജിപ്പുണ്ട്. 50ഉം 55ഉം വയസ് പ്രായമുള്ള നായകന്മാർ ഇപ്പോഴും അഭിനയിക്കുന്നത് 20 വയസുള്ള പെണ്‍കുട്ടികള്‍ക്കൊപ്പമാണെന്നും തനൂജയും ആശാ പരേഖും പറഞ്ഞു.