കോട്ടയത്ത് 271 പേരുടെ റാൻഡം പരിശോധനാഫലമാണ് ഇന്ന് പുറത്തുവരുന്നത്. സമൂഹ വ്യാപനമുണ്ടോ എന്നറിയാനായി ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ളവരുടെ സ്രവമാണ് പരശോധനക്കയച്ചത്. പൊലീസുകാർ, ആരോഗ്യപ്രവർത്തകർ,മാധ്യമപ്രവർത്തകർ എന്നിവരെയും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇന്നും നാളെയുമായി മുഴുവൻ പരിശോധനാ ഫലങ്ങളും ലഭിക്കും. സമൂഹ വ്യാപനത്തിനുള്ള സാധ്യത ജില്ലാ ഭരണകൂടം തള്ളിക്കളയുന്നില്ല. കോട്ടയത്ത് 5 ദിവസത്തിനിടെ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
കോട്ടയം മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയിൽ നിന്ന് 2 പേർക്ക് രോഗം പകർന്നിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർക്കും മറ്റൊരു ചുമട്ട് തൊഴിലാളിക്കുമാണ് രോഗം പകർന്നത്. ഇവർക്ക് രണ്ടു പേർക്കും കൂടുതൽ സമ്പർക്കം ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം. കോട്ടയം മാർക്കറ്റിലെ തൊഴിലാളിക്ക് രോഗം എവിടെ നിന്ന് ബാധിച്ചു എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. ചാവാനിക്കാട്ടുള്ള വിദ്യാർത്ഥിനിക്കും രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ 34 ദിവസമായി ഇവർ ഹോം ക്വാറന്റൈനിലാണ്. രോഗ വ്യാപന ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ അവശ്യസർവീസുകൾക്ക് അനുമതിയുള്ളത്. നിരത്തിൽ അനാവശ്യമായി ഇറങ്ങാൻ ആരെയും അനുവദിക്കുന്നില്ല. മാസ്കില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ നടപടി എടുക്കുന്നുണ്ട്. അതിർത്തിയിൽ പൊലീസ് പരിശോധന കർശനമാക്കി. 7 പഞ്ചായത്തുകൾ അടക്കം 9 ഹോട്ട് സ്പോട്ടുകളാണ് കോട്ടയം ജില്ലയിലുള്ളത്.