തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസ് ഉപരോധവുമായി ബന്ധപ്പെട്ട് തന്റെ പേഴ്‌സണ്‍ സ്റ്റാഫുകള്‍ക്ക് മെമ്മോ നല്‍കിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പേഴ്‌സണ്‍ സ്റ്റാഫിന് മെമ്മോ നല്‍കിയതിനുപിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പ്രതിപക്ഷത്തെ ഭയപ്പെടുത്തി നിര്‍ത്താനുളള നീക്കമാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്റ്റാഫിന്റെ പേരുവിവരങ്ങളും സ്ഥാനങ്ങളും പോലും തെറ്റിച്ചാണ് മെമ്മോ അയച്ചിരിക്കുന്നതെന്നും എംഎല്‍എമാരുടെ സ്റ്റാഫുകല്‍ക്ക് നോട്ടീസയക്കാനുളള ധൈര്യം നിയമസഭാ സെക്രട്ടറിയേറ്റിനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'പേരുതെറ്റിച്ച്, അവരുടെ സ്ഥാനങ്ങള്‍ തെറ്റിച്ചൊക്കെയാണ് മെമ്മോ അയച്ചിരിക്കുന്നത്. എനിക്ക് ഇല്ലാത്ത ഒരു പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ പേരുപറഞ്ഞൊക്കെ കത്തയച്ചിട്ടുണ്ട്. എത്ര ലാഘവത്തോടെയാണ് നിയമസഭാ സെക്രട്ടറിയേറ്റ് ഇത് ചെയ്യുന്നത്. സ്പീക്കര്‍ ഇതറിഞ്ഞിട്ടുണ്ടെങ്കില്‍ ഗൗരവതരമായി ഇക്കാര്യത്തില്‍ ഇടപെടണം. ഞങ്ങളെ ആരും പേടിപ്പിക്കാന്‍ വരണ്ട. എന്റെ സ്റ്റാഫിനെ കെട്ടിത്തൂക്കും മൂക്കില്‍ കയറ്റുമെന്നൊക്കെയുളള ഭീഷണിയുമായി ഇങ്ങോട്ട് വരേണ്ട. ഞങ്ങള്‍ തെളിവുതരാം. മന്ത്രിമാരുടെ സ്റ്റാഫുകള്‍ അവിടെ നിന്ന് ഫോട്ടോകളും വീഡിയോയും എടുത്തിട്ടുണ്ട്. എംഎല്‍എമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് ഒരാള്‍ക്കുപോലും നോട്ടീസയക്കാന്‍ നിയമസഭാ സെക്രട്ടറിയേറ്റിന് ധൈര്യമില്ല. ഇതൊക്കെ എകെജി സെന്ററില്‍നിന്നുളള നിയന്ത്രണമാണ്. മുഖ്യമന്ത്രിയാണ് ഭയപ്പെടുത്താന്‍ നോക്കുന്നത്. സ്പീക്കര്‍ അതിന് വഴങ്ങരുത് എന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന'-വി ഡി സതീശന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്പീക്കറുടെ ഓഫീസിനുമുന്നില്‍ പ്രതിപക്ഷ എംഎല്‍എമാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതിനാണ് പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് മെമ്മോ അയച്ചത്. ബിജു, നിസാര്‍ എന്നിവരുടെ മെമ്മോ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് മടക്കി. വിനീത് എന്നയാളുടെ മെമ്മോ കൈപ്പറ്റി.