ജനീവ: ചൈനക്ക് വെളിയിലേക്ക് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുതിയ കൊറോണയെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. സ്ഥിതി അത്യന്തം ഗൗരവതരമാണെന്നും സ്വന്തം രാജ്യങ്ങളുടെ വിമാനത്താവളങ്ങളും അതിർത്തികളും അടയ്ക്കുന്ന കാര്യം അതത് രാജ്യങ്ങൾക്ക് സ്വതന്ത്രമായി പരിഗണിക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ ടഡ്രോസ് അദാനം ഗബ്രിയേസസ് പറഞ്ഞു. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായുള്ള നോട്ടീസ് ഐക്യരാഷ്ടസഭ അംഗരാജ്യങ്ങൾക്കെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ കൈമാറും.
ചൈനയിൽ മാത്രമെ കൊറോണമൂലം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെങ്കിലും പതിനെട്ടു രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.തൊണ്ണൂറ്റിയെട്ട് രോഗികളാണ് ചികിത്സയിൽ ഉള്ളത്. മോശമായ ആരോഗ്യ സംവിധാനങ്ങൾ ഉള്ള രാഷ്ട്രങ്ങളിലേക്കാണ് വൈറസ് പടർന്നു പിടിക്കാൻ സാധ്യതയുള്ളത്. ഇത് സംബന്ധിച്ചു ജാഗ്രത വേണമെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി.
അതേ സമയം ഏതു രാജ്യത്തും കൊറോണയുമായി ബന്ധപ്പെട്ട് എന്തു സഹായം എത്തിക്കാനും തങ്ങൾ ഒരുക്കമാണെന്ന് ലോകാരോഗ്യ സംഘടന തലവൻ ടഡ്രോസ് അദാനം അറിയിച്ചു. ആരോഗ്യ അടിയന്തരാവസ്ഥയുടെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കേണ്ട സാഹചര്യം തൽക്കാലം നിലവിലില്ലെന്നും ലോകാരോഗ്യ സംഘടനാ തലവൻ വ്യക്തമാക്കി.