കൊച്ചി: സാമന്ത രൂത് പ്രഭു നായികയായി എത്തിയ ശാകുന്തളം തിയേറ്ററില്‍ തകര്‍ന്നടിഞ്ഞു. 65 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം തിയേറ്ററില്‍ ഇതുവരെ നേടിയത് 7 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. സമാന്തയുടെ കരിയറിലെതന്നെ ഏറ്റവും മോശം തുടക്കമായിരുന്നു ശാകുന്തളത്തിന്‍റേത്. തെലുങ്ക് സിനിമാ വ്യാവസായത്തിലെ ഏറ്റവും വലിയ പരാജയമാണ് ചിത്രത്തിന് സംഭവിച്ചിരിക്കുന്നതെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ചിത്രം ഏപ്രിൽ 14-നാണ് റിലീസ് ചെയ്തത്. എന്നാൽ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാനാകാതെ ചിത്രത്തിന് തിയേറ്റർ വിടേണ്ടി വരുമോ എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നടക്കം ഉടലെടുക്കുന്നത്.
മഹാഭാരതത്തിലെ ഉപകഥയായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ശകുന്തളയുടെയും ദുഷ്യന്തന്റെയും പ്രണയകഥയാണ് പറയുന്നത്. തെലുങ്കിനു പുറമേ തമിഴ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്. അനുഷ്‌കാ ഷെട്ടി ചിത്രം രുദ്രമാദേവിയുടെ സംവിധായകന്‍ ഗുണശേഖറാണ് ശാകുന്തളം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഗുണശേഖര്‍ തന്നെയാണ് എഴുതിയിരിക്കുന്നത്.
സാമന്ത ശകുന്തളയായി എത്തുമ്പോള്‍ മലയാളി നടന്‍ ദേവ് മോഹനാണ് ചിത്രത്തില്‍ ദുഷ്യന്തനായെത്തുന്നത്. ശകുന്തളയുടെ തോഴിയായ അനസൂയയായി എത്തുന്നത് അതിഥി ബാലനാണ്. പ്രകാശ് രാജ്, മധുബാല, ഗൗതമി, അനന്യ നാഗല്ല, സച്ചിന്‍ ഖേഡേക്കര്‍, അല്ലു അര്‍ഹ, ഡോ. എം മോഹന്‍ ബാബു തുടങ്ങിയവരാണ് ശാകുന്തളത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.