സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. 6 ദിവസത്തെ ശമ്പളം 5 മാസത്തേക്ക് പിടിക്കുന്നതിനെതിരെ യുഡിഎഫ് അനുകൂല അധ്യാപക സംഘടനകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രണ്ട് മാസത്തേക്കാണ് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്. ഹർജി മെയ് 20 വീണ്ടും പരിഗണിക്കും. ശമ്പളം നീട്ടിവെക്കാനുള്ള ഉത്തരവ് നിയമ പരമായി നിലനിൽക്കിലെന്ന് കോടതി പറഞ്ഞു. ശമ്പളം ഓരോ ജീവനക്കാരന്റെയും അവകാശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവിനെതിരെ സർക്കാറിന് മേൽക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
എല്ലാവരുടെയും പിന്തുണ സർക്കാരിന് വേണ്ട അസാധാരണമായ സാഹചര്യമാണ് ഇപ്പോഴത്തേതെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ ശമ്പളം അവകാശമാണ്. ഇതൊരു നിയമപ്രശ്നമാണെന്നും അതിനെ നിയമപരമായി മാത്രമേ കാണാനാവൂ എന്നും കോടതി പറഞ്ഞു.
അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഹർജി പരിഗണിച്ചതെന്നും വ്യക്തമാക്കിയ കോടതി, ദുരന്ത നിവാരണ നിയമം അനുസരിച്ചും പകർച്ചവ്യാധി നിയമം അനുസരിച്ചും ഉത്തരവിന് സാധുത ഇല്ലെന്നും, ശമ്പളം നീട്ടി വയ്ക്കുന്നത് ശമ്പളം നിരസിക്കൽ ആണെന്നും പ്രസ്താവിച്ചു. ഏത് ചട്ടം അനുസരിച്ചാണ് ശമ്പളം കട്ട് ചെയ്യല്‍ എന്ന് സര്‍ക്കാര്‍ ഉത്തരവിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജീവനക്കാരിൽനിന്നു ശമ്പളം പിടിക്കാന്‍ അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. സാലറി കട്ടല്ല, താൽക്കാലികമായ മാറ്റിവയ്ക്കലാണ് ഇതെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദ് വാദിച്ചു. ലോക്ക് ഡൌണിന് ശേഷം സര്‍ക്കാരിന് വരുമാനമില്ല. സൗജന്യ റേഷനും സമൂഹ അടുക്കളയും ക്ഷേമപെൻഷൻ വിതരണവും ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചെയ്തുകഴിഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാർ തയ്യാറാണെന്നും അഡ്വക്കറ്റ് ജനറൽ സൂചിപ്പിച്ചു. എന്നാല്‍ അതൊന്നും എന്നാൽ അത് ശമ്പളം നൽകുന്നതു മാറ്റിവയ്ക്കാനുള്ള ന്യായീകരണമെല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
പ്രത്യേക ഓർഡിനൻസിലൂടെ ശമ്പളം പിടിക്കാനാവില്ലെന്ന് ഹൈക്കോടതി സ്റ്റേ ഉത്തരവിൽ വ്യക്തമാക്കി. എപ്പിഡമിക് ആക്ട് പ്രകാരമാണ് ശമ്പളം പിടിച്ചതെന്ന് അഡ്വക്കറ്റ് ജനറലിന്റെ വാദം കോടതി അംഗീരിച്ചില്ല. സർക്കാർ ജീവനക്കാരിൽ നിന്ന് പിടിക്കുന്ന ഉത്തരവിൽ പണം ചെലവഴിക്കുന്നതിന് എന്തിനെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ശമ്പളം നീട്ടിവെക്കുന്നത് ശമ്പളം നിഷേധിക്കുന്നതിന് തുല്യമാണ്.
സാമ്പത്തിക ബുദ്ധിമുട്ട് ശമ്പളം നീട്ടിവെക്കുന്നതിന് ന്യായീകരണമല്ല. സർക്കാർ ജീവനക്കാരുടെ 6 ദിവസത്തെ ശമ്പളം 5 മാസത്തേക്ക് പിടിക്കാനാണ് സർക്കാർ ഉത്തരവിറക്കിയിരുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് പണം കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം സർക്കാർ പിടക്കുന്നത്. 5 മാസത്തേക്ക് ഇത്തരത്തിൽ ശമ്പളം പിടിക്കും. 5 മാസം കൊണ്ട് 30 ദിവസത്തെ ശമ്പളം പിടിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം.
മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആഭ്യന്തര വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ജീവനക്കാർക്കും ഇളവില്ല. 20000 രൂപയിൽ കുറവ് ശമ്പളമുള്ളവരുടെ പണം പിടിക്കില്ല. പാർട്ട് ടൈം ജീവനക്കാരുടെ ശമ്പളത്തിൽ കുറവുണ്ടാകില്ല. ഇവർക്ക് സ്വമേധയാ പണം നൽകാവുന്നതാണ്. മന്ത്രിമാരുടെയും എം എൽഎ മാരുടെയും ബോർഡ് കോർപ്പറേഷൻ തലവന്മാരുടെയും ശമ്പളം 30 ശതമാനം വെട്ടിക്കുറക്കാനും സർക്കാർ തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും പ്രതിഫലം വെട്ടിക്കുറക്കും. ഒരു വർഷത്തേക്കാണ് ശമ്പളത്തിൽ കുറവ് വരുത്തിയത്.