ഭോപ്പാല്‍: കുനോ ദേശിയ പാര്‍ക്കിലെ ഒരു ചീറ്റ കൂടി ചത്തു. ദക്ഷിണാഫ്രിക്കയില്‍ നിന്നും രണ്ട് മാസം മുന്‍പ് കൊണ്ടുവന്ന 6 വയസ് പ്രായമുള്ള ഉദയ് എന്ന ചീറ്റയാണ് ചത്തത്. ചീറ്റക്ക് തളര്‍ച്ചയും നടക്കാന്‍ ബുദ്ധിമുട്ടുള്ളതായും ദിവസേനയുള്ള പരിശോധനയില്‍ കണ്ടെത്തിയതായി വനം വകുപ്പിന്‍റെ പത്രക്കുറിപ്പിൽ പറയുന്നു. രാവിലെ 11 മണിയോടെ ആദ്യഘട്ട ചികിത്സ നൽകുകയും ചെയ്തിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ലെന്ന് അറിയിച്ച വനം വകുപ്പ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ നബീബിയയിൽനിന്ന് എത്തിച്ച ചീറ്റകളിൽ ഒന്നു ചത്തിരുന്നു. സാക്ഷ എന്ന പെൺചീറ്റയാണ് കഴിഞ്ഞ മാസം ചത്തത്. ഇതോടെ ദക്ഷിണാഫ്രിക്കയിൽ നിന്നും നബീബിയയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്ന 20 ചീറ്റകളില്‍ ഇനി 18 എണ്ണമാണ് ബാക്കിയുള്ളത്. വിനോദത്തിനായും അല്ലാതെയുമുള്ള വേട്ടയാടലും ആവാസ വ്യവസ്ഥയുടെ നാശവും കാരണം ഇന്ത്യയിൽ നിന്ന് പൂർണ്ണമായും വംശനാശം സംഭവിച്ചു പോയ ഒരേയൊരു മാംസഭുക്കാണ് ചീറ്റ. രാജ്യത്ത് അവശേഷിച്ചിരുന്ന മൂന്ന് ചീറ്റകളെ മധ്യപ്രദേശിലെ കൊറിയയിലുള്ള മഹാരാജാ രാമാനുജ് പ്രതാപ് സിംഗ് ദേവ് 1947-ൽ കൊന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.