ചെന്നൈ: സിനിമ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ 2- വിന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിക്കുന്നത്. ഏപ്രിൽ 28ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഒന്നാം ഭാഗത്തിന്‍റെ വിജയം രണ്ടാം ഭാഗത്തിനും ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.
വന്തിയദേവന്റെയും അരുൺമൊഴി വർമ്മന്റെയും തിരിച്ചുവരവും നന്ദിനിയുടെ നിഗൂഢതകൾക്കുമുള്ള ഉത്തരവുമാണ് രണ്ടാം ഭാഗത്തിലുള്ളത്. ആദ്യഭാഗം പോലെ തന്നെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലാണ് സിനിമ എത്തുക. ആദ്യഭാഗത്തിന് ആഗോളതലത്തില്‍ 500 കോടിയാണ് കളക്ഷനായി നേടാന്‍ സാധിച്ചത്. രണ്ടാം ഭാഗത്തിനും മികച്ച വിജയമാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ഐശ്വര്യ റായ്, വിക്രം , കാർത്തി , ജയറാം ,തൃഷ, ജയം രവി തുടങ്ങിയ വൻ താരനിര രണ്ടാം ഭാഗത്തിലുമുണ്ടാകും.
പി എസ് 1 കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30-നാണ് റിലീസ് ചെയ്തത്. ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തിൽ വൻ താര നിരയാണ് അണിനിരന്നത്. ഇത് സിനിമയുടെ വിജയത്തിന്‍റെ ഒരു പ്രധാനകാരണമായിരുന്നു. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കിയിരിക്കുന്നത്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായാണ് പൊന്നിയിന്‍ സെല്‍വന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവിസിനാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യ റായ് തമിഴ് സിനിമയിലേയ്ക്ക് തിരിച്ചെത്തിയ സിനിമകൂടിയായിരുന്നു പൊന്നിയിൻ സെൽവന്‍.