വന്ദേഭാരത് എക്‌സ്പ്രസ് ഒരു അല്‍പ്പന്റെയും ഔദാര്യമല്ലെന്ന പൂര്‍ണ്ണ ബോധ്യത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എം അഭിജിത്. കേരളത്തിന് ആദ്യമായി അനുവദിക്കപ്പെട്ട ട്രെയിനാണ് വന്ദേഭാരത് എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ലെന്നും ഇവിടെയാണ് പത്തുരൂപ ചിലവാക്കിയാല്‍ പത്തുകോടി രൂപ ചിലവാക്കിയ പ്രതീതി തോന്നിക്കും വിധം പ്രചാരണം നടത്താന്‍ കഴിവുളള മോദിയെന്ന കച്ചവടക്കാരനെയും ബിജെപിയെയും ജനങ്ങള്‍ തിരിച്ചറിയാതിരിക്കുന്നതെന്നും കെ എം അഭിജിത് പറഞ്ഞു.
"ഇന്ത്യയിലെ തന്നെ വേഗതയേറിയ ഒരേയൊരു ട്രെയിന്‍ വന്ദേഭാരത് ആണെന്ന് കരുതുന്ന സുഹൃത്തുക്കളോട്, ഇന്ന് കേരളത്തിലും ഇന്ത്യയിലും ഓടുന്ന ചില ട്രെയിനുകളുടെ പേര് പറയാം. രാജധാനി എക്സ്പ്രസ്സ്, ശതാബ്‌ദി എക്സ്പ്രസ്സ്, ഗരീബ് രദ് എക്സ്പ്രസ്സ്, ദുരന്തോ എക്സ്പ്രസ്സ്, മഹരാജാ എക്സ്പ്രസ്സ് തുടങ്ങിയവയെല്ലാം താരതമ്യേനെ വേഗം കൂടിയതും കാലത്തിനനുസരിച്ച് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടതും ആ വേളകളിൽ തന്നെ കോൺഗ്രസ്സ് കേരളത്തിന് അനുവദിച്ചതുമായ ട്രെയിനുകളാണ്. പക്ഷെ അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം കോൺഗ്രസ്സ് നാടിനും, ജനതയ്ക്കും വേണ്ടി ചെയ്തുവെന്നതും, ബിജെപി വോട്ടിനു വേണ്ടിയും പിആറിന് വേണ്ടിയും ചെയ്യുന്നുവെന്നതുമാണ്'- കെ എം അഭിജിത് ഫേസ്ബുക്കില്‍ കുറിച്ചു.
കെ എം അഭിജിത്തിന്റെ കുറിപ്പ്
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരികെയുള്ള യാത്രയാണ്.
ഇവിടെ എത്തിയപ്പോഴാണ് കഴിഞ്ഞ ദിവസമാരംഭിച്ച് ദാ, ഇന്ന് ഈ സമയവും പി.ആർ വർക്കിന്റെ അകമ്പടിയിൽ മുന്നേറുന്ന മോദി സ്തുതിയെ പറ്റിയും, വന്ദേഭാരത് ട്രെയിനിനെ കുറിച്ചും വെറുതെ ഓർത്ത് നോക്കുന്നത്. കേരളത്തിൽ ആദ്യമായി അനുവദിക്കപ്പെട്ട ട്രെയിനാണ് വന്ദേഭാരതെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാൽ കുറ്റം പറയാൻ പറ്റില്ല, അങ്ങനെയാണല്ലോ പ്രചരണം പൊടിപൊടിക്കുന്നത്.
ഇവിടെയാണ് 10 രൂപ ചിലവാക്കിയാൽ 10 കോടി രൂപ ചിലവാക്കിയ പ്രതീതി തോന്നിക്കും വിധം പ്രചരണം നടത്താൻ കഴിവുള്ള 'മോദിയെന്ന കച്ചവടക്കാരനെയും', ബി.ജെ.പിയെയും പൊതുജനം തിരിച്ചറിയാതിരിക്കുന്നതും, 10 ലക്ഷം കോടി രൂപ ചിലവാക്കിയാലും 10 രൂപ ചിലവാക്കിയ പ്രതീതി സൃഷ്ടിക്കാൻ 'തക്കം പാർത്തിരിക്കാതിരുന്ന' നീതിമാനായ ഡോ. മൻമോഹൻ സിംഗ് അടക്കമുള്ള മുൻകാല പ്രധാനമന്ത്രിമാരെയും,കോൺഗ്രസ്സ് പ്രസ്ഥാനത്തെയും ജനങ്ങൾക്ക് മനസ്സിലാകാതെ പോകുന്നതും.
വിഷയത്തിലേക്ക് വരാം, ലോകത്തെ തന്നെ ശക്തമായതും സുദൃഢമായതുമായ റെയിൽവേ ശൃംഖലയിലൊന്നാണ് ഇന്ത്യയിലുള്ളത്. ഇങ്ങനെയുള്ള റെയിൽവേ ശൃംഖലയായി ഇന്ത്യൻ റെയിൽവേ മാറിയത് കഴിഞ്ഞ 9 വർഷംകൊണ്ടല്ലെന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ.
എല്ലാ കാലവും റെയിൽവേ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ഒരുകാലത്ത് കൽക്കരിയിൽ മാത്രം പ്രവർത്തിച്ചിരുന്ന ട്രെയിൻ എൻജിനുകൾ ഇന്ന് വിരളമായതും, വൈദ്യുതീവത്കരിക്കപ്പെട്ടതും ഈ മാറ്റത്തിന്റെ ഭാഗമാണല്ലോ. 50kmph വേഗതയില്ലാതിരുന്ന ട്രെയിനുകൾക്ക് ഇന്ന് 180kmph യാത്ര സാധ്യമാണ് അടുത്ത് തന്നെ അത് 250kmph ആവട്ടേയെന്ന് നമുക്ക് പ്രത്യാശിക്കാം. (നമ്മുടെ റെയിൽവേ പാലങ്ങൾ ശക്തിപ്പെടുത്തിയാൽ, വൈദ്യുതീവത്കരണം പൂർണ്ണമായി പൂർത്തീകരിക്കപ്പെട്ടാൽ, ട്രാക്കുകളുടെ വളവുകൾ നിവർത്തിയാൽ 250kmph എന്ന ആഗ്രഹം വിദൂരത്തിലാകില്ല.)
അതേ സമയം തന്നെ ഇന്ത്യയിലെ വേഗതയേറിയ ഒരേ ഒരു ട്രെയിൻ വന്ദേഭാരത് ആണെന്നും അത് കേരളത്തിൽ അനുവദിക്കപ്പെട്ടത് ചരിത്ര സംഭവമാണെന്നും കരുതുന്ന സുഹൃത്തുക്കളോട്, ഇന്ന് കേരളത്തിലും,ഇന്ത്യയിലും ഓടുന്ന ചില ട്രെയിനുകളുടെ പേര് സൂചിപ്പിക്കുന്നു. രാജധാനി എക്സ്പ്രസ്സ്, ശതാബ്‌ദി എക്സ്പ്രസ്സ്, ഗരീബ് രദ് എക്സ്പ്രസ്സ്, ദുരന്തോ എക്സ്പ്രസ്സ്, മഹരാജാ എക്സ്പ്രസ്സ് തുടങ്ങിയവയെല്ലാം താരതമ്യേനെ വേഗം കൂടിയതും കാലത്തിനനുസരിച്ച് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടതും ആ വേളകളിൽ തന്നെ കോൺഗ്രസ്സ് കേരളത്തിന് അനുവദിച്ചതുമായ ട്രെയിനുകളാണ്.
പക്ഷെ അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം കോൺഗ്രസ്സ് നാടിനും, ജനതയ്ക്കും വേണ്ടി ചെയ്തുവെന്നതും, ബിജെപി വോട്ടിനു വേണ്ടിയും, പിആറിന് വേണ്ടിയും ചെയ്യുന്നുവെന്നതുമാണ്.
വന്ദേഭാരത് എക്സ്‌പ്രെസ്സ് സ്വാഗതം ചെയ്യുന്നു, അത് ഒരു അൽപ്പന്റെയും ഔദാര്യമല്ലെന്ന പൂർണ്ണബോധ്യത്തോടെ.!
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക