കോഴിക്കോട്: നടന്‍ മാമോക്കോയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി എ കെ ശശിന്ദ്രന്‍ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മാമൂക്കോയുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിക്കുകയും ചെയ്തു. ഔദ്യോഗിക പരിപാടികളുടെ ഭാഗമായാണ് മുഖ്യമന്ത്രി ഇന്ന് കോഴിക്കോട് എത്തിയത്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോര്‍ജും മന്ത്രി ആര്‍ ബിന്ദുവും മാമുക്കോയുടെ വീട് സന്ദര്‍ശിച്ചിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നടന്‍റെ അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. ഏപ്രില്‍ 24-ന് മലപ്പുറം വണ്ടൂരില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനെത്തിയ മാമുക്കോയയെ ദേഹാസ്വസ്ഥ്യത്തെത്തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്മാരിലൊരാളാണ് മാമുക്കോയ. നാടകരംഗത്തുനിന്നും മലയാളസിനിമയിലേക്കെത്തിയ മാമുക്കോയ കോഴിക്കോടന്‍ ഭാഷാ ശൈലിയെ ജനകീയനാക്കിയ നടന്‍കൂടിയാണ്.