ലെബനനിലെ വടക്കൻ നഗരമായ ട്രിപ്പോളിയിൽ സൈന്യവും സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. റബ്ബര്‍ ബുള്ളറ്റുകളും ടിയര്‍ ഗ്യാസും പ്രയോഗിച്ച സൈന്യം പ്രതിഷേധക്കാരുടെ ചെറുത്ത് നില്‍പ്പ് രൂക്ഷമായതോടെ വെടിവച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
പ്രാദേശിക കറൻസിയുടെ ദ്രുതഗതിയിലുള്ള മൂല്യത്തകർച്ചമൂലം ജനജീവിതം ദുസ്സഹമായത്തോടെ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ദിവസവും തെരുവിലിറങ്ങുന്നത്. പ്രധാന നഗര പാതകളെല്ലാം ഉപരോധിക്കുന്ന അവര്‍ ബാങ്കുകള്‍ക്ക് നിരത്തി തീയിടുന്നുണ്ട്. ദശലക്ഷക്കണക്കിന് ആളുകൾക്കാണ് അവരുടെ സമ്പാദ്യത്തിന്റെ മൂല്യം ഒറ്റയടിക്ക് പകുതിയിലധികം നഷ്ടപ്പെട്ടത്.
നേരത്തേ തുടങ്ങിയ സാമ്പത്തിക തകര്‍ച്ച കൊറോണ വൈറസ് മൂലം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തുകയായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ലെബനൻ പൗണ്ട് 50 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ആരംഭിച്ച അഭൂതപൂർവമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കൊവിഡ് ഭീതിമൂലം അപ്രത്യക്ഷമായിരുന്നെങ്കിലും ജീവിതമാര്‍ഗ്ഗങ്ങള്‍ താറുമാറായ ജനത നില്‍ക്കക്കള്ളിയില്ലാതെ വീണ്ടും തെരുവില്‍ ഇറങ്ങുകയാണ്.