തിരുവനന്തപുരം: വിവാദ സിനിമ 'ദി കേരള സ്റ്റോറി'ക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം പി. ഇത് നിങ്ങള്‍ ആഗ്രഹിക്കുന്ന കേരളത്തിന്‍റെ സ്റ്റോറിയായിരിക്കും. എന്നാല്‍ ഈ സിനിമയില്‍ പറയുന്ന കേരള സ്റ്റോറി ഞങ്ങളുടെ കേരളത്തിന്‍റെ അല്ലെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. സാമൂഹിക രാഷ്ട്രീയ രംഗത്തുള്ള നിരവധിയാളുകള്‍ ശശി തരൂരിന്‍റെ ട്വീറ്റിന് പിന്തുണയുമായി എത്തി. സംസ്ഥാനത്ത് നിന്ന് 32,000 പെൺകുട്ടികളെ കാണാതാകുകയും പിന്നീട് ഭീകര സംഘടനയായ ഐ.എസിൽ ചേരുകയും ചെയ്തുവെന്നാണ് സിനിമയില്‍ പറയുന്നത്.
സുദീപ്‌തോ സെൻ സംവിധാനം ചെയ്ത് ദി കേരള സ്റ്റോറിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങി നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉൽപന്നമാണ് ഈ വ്യാജ കഥയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്‌ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് സിനിമ ചെയ്യുന്നതെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചനയെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ 32,000 സ്ത്രീകളെ മതംമാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന് പച്ചക്കളളം പ്രചരിപ്പിക്കുകയാണ് സിനിമയെന്നും രാജ്യാന്തര തലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുളള അജണ്ടയുടെ ഭാഗമാണ് സിനിമയെന്നും മതസ്പര്‍ധയും ശത്രുതയും വളര്‍ത്താനുളള ബോധപൂര്‍വ്വമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.