ഇന്ത്യയിൽ കൊവിഡ് ബാധിച്ച് 1007 പേർ മരിച്ചു. പോസിറ്റീവ് കേസുകളുടെ എണ്ണം 31332 ആയി. 7696 പേർ രോഗമുക്തരായി. ഇന്നലെ മാത്രം 73 പേർ മരിച്ചു. ഒരു ദിവസം ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. മരിച്ചവരില്‍ അസം സ്വദേശിയായ ഒരു സിആർപിഎഫ് ജവാനും ഉള്‍പ്പെടുന്നു.
അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നതായി വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. മാർച്ച് 23-ന് 82 ജില്ലകളിൽ മാത്രം റിപ്പോർട്ട് ചെയ്ത രോഗം ഏപ്രിൽ 24 ആകുമ്പോൾ 430 ജില്ലകളിലേക്ക് വ്യാപിച്ചു. മാർച്ച് 28-നും ഏപ്രിൽ 28-നും ഇടയിൽ 301 ജില്ലകളിൽ ആദ്യ കോവിഡ് റിപ്പോർട്ട് ചെയ്തു. രോഗം റിപ്പോർട്ട് ചെയ്ത ജില്ലകളിൽ രോഗവ്യാപനം കൂടുകയും ചെയ്തു.
മഹാരാഷ്ട്രയിലും ഗുജറാത്തിലും അടക്കം ആറ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 3774 ആയി ഉയർന്നു. ഡൽഹിയിൽ 12 സിആർപിഎഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്ന ഉദ്യോഗസ്ഥരുടെ എണ്ണം 47 ആയി.
ആദ്യ കേസ് സ്ഥിരീകരിച്ച ജനുവരി 30-ൽ നിന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം 10,000 തികഞ്ഞത് 75 ദിവസം കൊണ്ടാണ്. മൂന്നുമാസം കൊണ്ട് രാജ്യത്ത് 30,000ത്തിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനുള്ള പദ്ധതിക്കായുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചു. മെയ് അവസാനത്തോടെ ദിനംപ്രതി ഒരു ലക്ഷം കൊവിഡ് പരിശോധനകൾ നടത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.