ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രം തന്നെയാണ് തന്റേത് എന്ന് പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തൻറേടം കാണിക്കണമെന്ന് രാഹുൽ ഗാന്ധി. രണ്ടുപേരുടെയും ആശയം ഒന്നാണ്. ഗോഡ്‌സെ ഗാന്ധിജിയുടെ കണ്ണുകളിലേക്കു നോക്കാൻ ഭയപ്പെട്ടിരുന്നു. ജനങ്ങളുടെ കണ്ണുകളിലേക്കു നോക്കാൻ മോദിക്കും ഭയമാണെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. കൽപറ്റയിൽ യു ഡി എഫ് സംഘടിപ്പിച്ച ഭരണഘടനാ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഈ മണ്ണിൽ ജനിച്ചു വീണവർ ഇന്ത്യാക്കാരാണെന്ന് തെളിയിക്കണമെന്നുപറയാൻ മോദിക്ക് ആരാണ് ലൈസൻസ് നൽകിയതെന്നും രാഹുൽ ചോദിച്ചു. പ്രധാനമന്ത്രിക്കെതിരെ ശക്തമായി ആഞ്ഞടിച്ച രാഹുൽ ഗാന്ധി, ചതിയനും ഭീരുവുമായ ഗോഡ്‌സെയുടെ ആശയത്തെത്തന്നെയാണ് മോദി പിന്തുടരുന്നതെന്നും ആരോപിച്ചു .
പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും പാകിസ്ഥാനും പറഞ്ഞാൽ യുവാക്കൾക്ക് തൊഴിലവസരം ഉണ്ടാവില്ല. സ്വന്തം കൂട്ടാളികളെ സംരക്ഷിക്കൽ മാത്രമാണ് മോദിയുടെ ലക്ഷ്യം. രാജ്യത്തെ എല്ലാ തുറമുഖങ്ങളും അദാനിക്ക് വിറ്റു, റെയിൽവേ സ്വകാര്യവൽക്കരിക്കുകയാണ്, ബിപിസിഎല്ലും എയർ ഇന്ത്യയും വില്പനക്ക് വെച്ചിരിക്കുകയാണ്. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും, ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനും, ഇന്ത്യയെ ചൈനക്ക് മുന്നിൽ എത്തിക്കുന്നതിനും വികസിതരാഷ്ട്രങ്ങൾക്ക് താൽപ്പര്യമുണ്ട്. അതിനു ഇന്ത്യയെവിടെ എന്നാണ് അവരിപ്പോൾ ചോദിക്കുന്നതെന്നും രാഹുൽ കളിയാക്കി
Also Read
കല്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ പരിസരത്തുനിന്നാരംഭിച്ച റാലിയിൽ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.