ചെന്നൈ: തമിഴ് സിനിമ ലോകത്തെ സജീവ സാന്നിധ്യമായിരുന്ന മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും നാളുകൾക്കു മുൻപ് ഹൃദ്രോഗ സംബന്ധമായ ചികിൽസകളെത്തുടർന്നു വിശ്രമത്തിലായിരുന്നു. തമിഴ് ചലച്ചിത്രമേഖലയിൽ പ്രവര്‍ത്തിച്ച മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്ത മനോബാല ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായും വേഷമിട്ടു.
1982-ൽ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. 20 ടിവി പരമ്പരകൾ, 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ചന്ദ്രമുഖി, അന്യൻ, തമ്പി, യാരെടി നീ മോഹിനി അടക്കം ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ഭാരതി രാജയുടെ അസിസ്റ്റന്റായാണ് മനോബാല തമിഴ് ചലച്ചിത്ര മേഖലയിലേക്ക് എത്തുന്നത്. ഹിറ്റ് സിനിമകളായ പിള്ളൈ നില,ഊര്‍ക്കാവലന്‍ തുടങ്ങിയ സിനിമകള്‍ മനോബാലയാണ് സംവിധാനം ചെയ്തത്. ഹാസ്യനടനും ക്യാരക്ടർ ആർട്ടിസ്റ്റുമായ മനോബാല ''കൊണ്ട്രാല്‍ പാവം', ഗോസ്റ്റി എന്നീ സിനിമകളിലാണ് അവസാനമായി അഭിനയിച്ചത്. സംസ്കാരം പിന്നീട് നടക്കും.