സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഓർഡിനൻസ് പരിഗണിച്ചത്. ഡിസാസ്റ്റർ ആന്റ് പബ്ലിക്ക് ഹെൽത്ത് എമർജൻസി ആക്റ്റ് പ്രകാരമാണ് ഓർഡിനൻസ്. ഈ നിയമ പ്രകാരം 25 ശതമാനം ശമ്പളം സർക്കാറിന് പിടിക്കാനാകും. ശമ്പളം തിരിച്ചു നൽകുന്നതിൽ ആറ് മാസത്തിനുള്ളിൽ തീരുമാനം എടുത്താൽ മതിയാകും. ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് ഓർഡിനൻസ് ഇറക്കിയത്. ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്ന് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. കോടതി നിർദ്ദേശ പ്രകാരം ഉത്തരവ് നിയമവിധേയമാക്കുകയാണ് ചെയ്തതെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു. കാര്യങ്ങളുടെ ഗൗരവം പ്രതിപക്ഷ നേതാവിന് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് തോമസ് ഐസക് പറഞ്ഞു. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടാൽ നിയമമാകും. ഓർഡിൻസിനെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ കോടതിയെ സമീപിച്ചേക്കും.
സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് യുഡിഎഫ് ആരോപിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുന്നതാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തത്. 6 ദിവസത്തെ ശമ്പളം 5 മാസത്തേക്ക് പിടിക്കുന്നതിനെതിരെ യുഡിഎഫ് അനുകൂല അധ്യാപക സംഘടനകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രണ്ട് മാസത്തേക്കാണ് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്. ഹർജി മെയ് 20 വീണ്ടും പരിഗണിക്കും. ശമ്പളം നീട്ടിവെക്കാനുള്ള ഉത്തരവ് നിയമ പരമായി നിലനിൽക്കിലെന്ന് കോടതി പറഞ്ഞു. ശമ്പളം ഓരോ ജീവനക്കാരന്റെയും അവകാശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവിനെതിരെ സർക്കാറിന് മേൽക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.