ഇടുക്കി ജില്ലയിൽ കൊവിഡ് സംശയിക്കുന്ന 3 പേരുടെ രണ്ടാം പരിശോധനാഫലം നെഗറ്റീവ്. തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സിനും , തൊടുപുഴ നഗരാസഭാ അംഗം, കർണാടകയിൽ നിന്നെത്തിയ മരിയാപുരം സ്വദേശിയായ സോഫ്റ്റ് വെയർ എഞ്ചീനിയർ എന്നിവരുടെ രണ്ടാം പരിശോധനാ ഫലമാണ് പുറത്തുവന്നത്. മൂന്നാം പരിശോധനയും നെഗറ്റീവായാൽ ഇവർ ആശുപത്രി വിടും. തുടർന്ന് 14 ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയണം ഇന്നലെ രാത്രിയാണ് ഇവരുടെ ആദ്യ പരിശോധനാ ഫലം പുറത്തുവന്നത്. തുടർന്ന് രാത്രി തന്നെ മൂന്നുപേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വിവരം ഇടുക്കി ജില്ലാ കളക്ടറാണ് സ്ഥിരീകരിച്ചത്. റാൻഡം ടെസ്റ്റിലാണ് ഇവർക്ക് രോഗം ഉള്ളതായി കണ്ടെത്തിയത്. ഇവർക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല. ഇടുക്കി ജില്ലയിൽ കൊവിഡ് ബാധിച്ച് 17 പേരാണ് ചികിത്സയിലുള്ളത്. 1385 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.
സ്ഥിതിഗതികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ കഴിഞ്‍ ദിവസം ഉന്നതതല യോഗം ചേർന്നു. മന്ത്രി എംഎം മണിയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ജില്ലയിൽ രോഗപരിശോധനക്ക് സംവിധാനം ഏർപ്പെടുത്തണമെന്ന് ഡീൻ കുര്യാക്കോട് എംപി ആവശ്യപ്പെട്ടു. പരിശോധനാഫലം വൈകുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. റാൻഡം ടെസ്റ്റിന് വിധേയമാകുന്നവരെ നിരീക്ഷണത്തിലാക്കണമെന്നും ഡീൻ കുര്യാക്കോസ് അഭിപ്രായപ്പെട്ടു.