കൊച്ചി: സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം കൂടുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഷൂട്ടിംഗ് സ്ഥലങ്ങളില്‍ ഷാഡോ പോലീസിനെ നിയോഗിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍. ലഹരി ഉപയോഗം തടയുന്നതിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. പരാതി ലഭിക്കുന്നതിന് അനുസരിച്ച് ഷൂട്ടിംഗ് സെറ്റുകളില്‍ അന്വേഷണം നടത്തുമെന്നും ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും കമ്മീഷണർ സേതുരാമൻ മാധ്യമങ്ങളോട് പറഞ്ഞു.
വെളിപ്പെടുത്തലുകൾ നടത്തിയവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തുന്നുണ്ട്. ആവശ്യമെങ്കിൽ പൊലീസും മൊഴി രേഖപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നിരുന്നു. സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവർത്തകരിൽ നിന്ന് തന്നെയുള്ള തുറന്നു പറച്ചിൽ സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടന്മാരായ ശ്രീനാഥ് ഭാസി-ഷെയ്ൻ നിഗം എന്നിവരുടെ വിലക്കുമായി ബന്ധപ്പെട്ട് ഉയർന്ന ചർച്ചകളാണ് മലയാള സിനിമയിലെ ലഹരി ഉപയോഗത്തിലേയ്ക്ക് വിരൽചൂണ്ടിയത്. സിനിമയിലുള്ള വിവിധ സംഘടനകൾ ലഹരി ഉപയോഗത്തിനെതിരെ രംഗത്തെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എക്സൈസും പൊലീസും അന്വേഷണം ശക്തമാക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം നടന്‍ ബാബു രാജും ടിനി ടോമും സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. 'തന്റെ മകന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഒരു പ്രമുഖ നടന്റെ മകന്റെ വേഷം. പക്ഷെ സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചുപറഞ്ഞു. യുവതലമുറയെ ലഹരി മോശം അവസ്ഥയിലേക്ക് കൊണ്ടെത്തിക്കും എന്ന പേടിയായിരുന്നു ഭാര്യയ്ക്ക്. സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്' എന്ന് ടിനി ടോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ ലിസ്റ്റ് പൊലീസിന്റെയും സംഘടനയുടെയും പക്കലുണ്ടെന്നും ലഹരി ഇടപാടുകാരിൽ നിന്നാണ് ഇത്തരം താരങ്ങളുടെ പേരുകൾ പൊലീസിനു ലഭിക്കുന്നതെന്നും ബാബു രാജ് കഴിഞ്ഞ ദിവസം പറഞ്ഞു. ഒരു പ്രമുഖ നടന്റെ വണ്ടി എക്‌സൈസ് നിര്‍ത്തി പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രി പിന്നെ ഉണ്ടാകുമായിരുന്നില്ലെന്നും ബാബു രാജ് കൂട്ടിച്ചേര്‍ത്തു.