ദോഹ: ഗുസ്തി താരങ്ങളുടെ സമരത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് ഇന്ത്യയുടെ ഒളിമ്പിക്സ് ജാവലിൻ ചാമ്പ്യൻ നീരജ് ചോപ്ര. ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നടക്കാനിരിക്കെ സമരം നീട്ടി കൊണ്ട് പോകുന്നത് ശരിയായ കാര്യമല്ലെന്നും നീരജ് ചോപ്ര മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ദോഹ ഡയമണ്ട് ലീഗിൽ ഒന്നാമതെത്തിയതിനു പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് നീരജ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ അഭിപ്രായം പറഞ്ഞതാണ്. എത്രയും വേഗം ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. രാജ്യത്തിന് അന്താരാഷ്ട്ര വേദികളിൽ വലിയ ബഹുമതികൾ നേടിയവരാണ് ഗുസ്തി താരങ്ങള്‍. അവരുടെ ആത്മാഭിമാനത്തിന് വിലയുണ്ട്. ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷ താരങ്ങളുമായി സംസാരിച്ചത് ശുഭ സൂചനയായാണ് താന്‍ വിലയിരുത്തുന്നത് - നീരജ് ചോപ്ര പറഞ്ഞു.
അതേസമയം, ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷനെത്തിരെയുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കിസാന്‍ മഹാ പഞ്ചായത്ത് രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതാക്കളുള്‍പ്പെടെ സമരപ്പന്തലിലെത്തും. ഒപ്പം ഖാപ്പ് പഞ്ചായത്ത് നേതാക്കളും വിവിധ തൊഴിലാളി സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും പിന്തുണ പ്രഖ്യാപിച്ച് സമരവേദിയിലെത്തും. പിന്തുണ അറിയിച്ചെത്തുന്നവരെ തടയരുതെന്ന് ദില്ലി പൊലീസിനോട് ഗുസ്തി താരങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഏപ്രില്‍ 23-നാണ് ആരംഭിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയിട്ടും പൊലീസ് എഫ് ഐ ആര് പോലും എഴുതാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചത്.