പാരിസ്: ഫുട്ബോള്‍ ഇതിഹാസ താരം ലയണല്‍ മെസ്സി ബാഴ്‌സലോണയിലേക്ക് കൂടുമാറുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പുതിയ നീക്കവുമായി പി എസ് ജി. മെസ്സിയുമായുള്ള കരാര്‍ പി എസ് ജി പുതുക്കുമെന്നാണ് റിപ്പോര്‍ട്ട്. ടീമിനെ അറിയിക്കാതെ സൗദി അറേബ്യയിലേക്ക് പോയതിന് പിന്നാലെ താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ ഈ സീസണ്‍ അവസാനത്തോടെ മെസി പി എസ് ജി വിടുകയാണെന്ന് പിതാവും ഏജന്റുമായ ഹോര്‍ഗെ മെസ്സി ഫ്രഞ്ച് ക്ലബിനെ അറിയിച്ചിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇപ്പോള്‍ മെസ്സിയുമായുള്ള കരാര്‍ പിഎസ്ജി പുതുക്കാന്‍ തീരുമാനിച്ചതായി ബ്രിട്ടീഷ് മാധ്യമമായ ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മെസ്സിക്കായി മികച്ച ഓഫറാണ് പി എസ് ജി ഒരുക്കിയിരിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാന്‍ മെസ്സി ഇതുവരെ തയ്യാറായിട്ടില്ല. ചാംപ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ട് മികച്ചൊരു ടീമിനെ തയ്യാറാക്കുമെന്നും മെസ്സിക്ക് പി എസ് ജി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, സൗദി സന്ദര്‍ശനത്തില്‍ ഖേദം പ്രകടിപ്പിച്ച് മെസ്സി രംഗത്തെത്തി. സൗദിയാത്ര മുൻകൂട്ടി തീരുമാനിച്ചതായിരുന്നുവെന്നും മാറ്റിവെയ്ക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. മത്സരത്തിന് ശേഷം അവധിയായിരിക്കുമെന്നാണ് കരുതിയത്. സഹതാരങ്ങളോട് താന്‍ മാപ്പ് ചോദിക്കുകയാണെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.
മെയ് മൂന്നിനാണ് ക്ലബിന്‍റെ അനുമതിയില്ലാതെ മെസ്സി സൌദി സന്ദര്‍ശനം നടത്തിയത്. അനുവാദമില്ലാതെ സൗദി ലയണല്‍ മെസ്സിയെ ഇന്ന് പിഎസ്ജി സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലത്ത് ക്ലബിൽ പരിശീലനത്തിനും താരത്തിന് അനുമതിയില്ല. ഈ കാലയളവില്‍ മെസിക്ക് ക്ലബില്‍നിന്ന് പ്രതിഫലവും ലഭിക്കില്ല. സൗദി അറേബ്യയുടെ ടൂറിസം അബാസിഡറാണ് ലയണൽ മെസി.