റിയാദ്: ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും വിവാദത്തില്‍. അൽഖലീജിനെതിരായ മത്സരം സമനിലയിൽ പിരിഞ്ഞതിനുപിന്നാലെ സെല്ഫി എടുക്കാന്‍ എത്തിയ എതിർടീമിന്‍റെ സ്റ്റാഫംഗത്തോട് റൊണാള്‍ഡോ മോശമായി പെരുമാറുന്നതിന്‍റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇത് ആദ്യമായിട്ടല്ല റൊണാള്‍ഡോ ഗ്രൗണ്ടില്‍ മോശമായി പെരുമാറുന്നത്. അൽറാഇദിനെതിരായ കഴിഞ്ഞ മത്സരത്തിൽ പെനാൽറ്റി നിഷേധിച്ചതിനെ തുടര്‍ന്ന് പോര്‍ച്ചുഗീസ് താരം കോപാകുലനായത് വലിയ ചർച്ചയായിരുന്നു.
സൗദി പ്രോലീഗ് പോയിന്റ് പട്ടികയിൽ ആകെ 16 ടീമിൽ 14ാം സ്ഥാനത്തുള്ള അൽഖലീജിനോടാണ് അൽനസ്‌ർ 1-1ന് സമനിലയിൽ കുടുങ്ങിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. മത്സരശേഷം ഖലീജ് ടീമംഗങ്ങൾ ക്രിസ്റ്റ്യാനോക്ക് കൈകൊടുക്കുകയും ഒരാൾക്ക് താരം ജെഴ്സി ഊരി നല്‍കുകയും ചെയ്തു. ഇതിനിടയില്‍ സെല്ഫി എടുക്കാനെത്തിയ ആളെ റൊണാള്‍ഡോ തള്ളി വിടുകയായിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ വൈറലായിരിക്കുന്നത്.
അൽഖലീജിനെതിരായ സമനില അൽനസ്‌റിന്റെ കിരീടപ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. പോയിന്റ് ടേബിളിൽ അൽഇത്തിഹാദിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് അല്‍നസര്‍ ഇപ്പോള്‍ ഇടം പിടിച്ചിരിക്കുന്നത്.