ആലപ്പുഴ: കള്ളപ്പണം ചെലവാക്കാനാണ് പലരും സിനിമയിലേക്ക് വരുന്നതെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. സിനിമയിലേക്ക് ഒഴുകുന്ന കോടാനുകോടി രൂപയുടെ സ്രോതസ് പലര്‍ക്കും അറിയില്ല. നടീനടന്മാര്‍ പലരും കോടീശ്വരന്മാരാകുന്നു. പലരും മയക്കുമരുന്നിന് അടിമകളുമാണ്. ജോൺ എബ്രഹാം സ്മാരകസമിതി സംഘടിപ്പിച്ച അനുസ്മരണവും കവിയരങ്ങും ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മലയാളത്തില്‍ നല്ല സിനിമകള്‍ ഇപ്പോഴുണ്ടാകുന്നില്ല. അസുരശക്തികള്‍ വിജയിച്ച് കൊടി പാറുന്നതാണ് മിക്ക സിനിമയിലും കാണാന്‍ സാധിക്കുക. വിഭ്രാന്തമായ മായികലോകത്തേക്കാണ് അവ ജനങ്ങളെ കൊണ്ടുപോകുന്നത്. ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കഴിയുന്ന ചെലവുകുറഞ്ഞതും കഥയുള്ളതുമായ സിനിമകളുണ്ടാകണം. ജനകീയ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കാൻ അവർ മുന്നോട്ടു വരാത്തതിന്റെ കാരണമെന്താണെന്നു ചിന്തിക്കണം. സാമൂഹിക പ്രതിബദ്ധതയും കലാത്മകതയുമുള്ളതാണ് സമൂഹത്തിനു വേണ്ടി സിനിമകളുണ്ടാക്കിയ ജോൺ എബ്രഹാമിന്റെ സിനിമകളെന്നും ജി സുധാകരന്‍ പറഞ്ഞു.